കാളികാവ്: ചോക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെയും നിലമ്പൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവരുടെയും ഏകപക്ഷീയമായ നിലപാടുകളിലും തീരുമാനങ്ങളിലും പ്രതിഷേധിച്ച് സി.പി.എമ്മില്‍നിന്ന് ഏതാനും പേര്‍ സി.പി.ഐയില്‍ ചേര്‍ന്നു. ലോക്കല്‍ കമ്മിറ്റി അംഗം പി. സിദ്ദീഖ്, പന്നിക്കോട്ടുമുണ്ട ബ്രാഞ്ച് സെക്രട്ടറി ഇ.പി. സദഖത്തുല്ല, എം.കെ. മൂസ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ളോക്ക് കമ്മിറ്റി നേതാവായിരുന്ന സിദ്ദീഖിനെ ഡിസംബറില്‍ നടന്ന സമ്മേളനത്തോടെ കമ്മറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ചോക്കാടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചാ യത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ചില പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറെക്കാലമായി നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഒടുവില്‍ പൊട്ടിത്തെറിയിലത്തെിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി. സുനീര്‍, സംസ്ഥാന കമ്മിറ്റി അംഗം പി. സുബ്രഹ്മണ്യന്‍, മണ്ഡലം സെക്രട്ടറി പ്രഭാകരന്‍, മണ്ഡലം കമ്മിറ്റി അംഗം മാനീരി ഹസന്‍, നിലമ്പൂരിലെ സി.പി.എം വിമത നേതാവ് പി.എം. ബഷീര്‍ തുടങ്ങിയവര്‍ ചോക്കാട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.