തെരഞ്ഞെടുപ്പടുക്കുന്നു; തിരൂരില്‍ ഉദ്ഘാടന മാമാങ്കം

തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലത്തിന്‍െറ ചരിത്രത്തില്‍ 2016 ഫെബ്രുവരിക്ക് തങ്കത്തിളക്കം. മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ വികസന പദ്ധതികളാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ഒരു മാസത്തില്‍ ഇത്രയേറെ പദ്ധതികളുടെ സമര്‍പ്പണം നടക്കുന്നത് മണ്ഡലത്തിന്‍െറ ചരിത്രത്തില്‍ ആദ്യമാകും. മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണമാണ് പൂര്‍ത്തിയാകുന്ന ഏറ്റവും വലിയ പദ്ധതി. പതിറ്റാണ്ടുകളായുള്ള നഗരത്തിലെ കായികപ്രേമികളുടെ സ്വപ്നമാണ് എം.എല്‍.എ സി. മമ്മുട്ടിയുടെ ആസ്തി വികന നിധിയില്‍നിന്ന് അനുവദിച്ച നാലേമുക്കാല്‍ കോടി രൂപ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കുന്നത്. സിന്തറ്റിക് ട്രാക്ക്, പുല്ല് പാകിയ മൈതാനി, താല്‍ക്കാലിക ഗാലറി എന്നിവയാണ് ഒരുങ്ങുന്നത്. ഫെബ്രുവരി അവസാനം പദ്ധതി നാടിന് സമര്‍പ്പിക്കും. 35 ലക്ഷം രൂപ ചെലവില്‍ താഴെപ്പാലത്ത് നിര്‍മിക്കുന്ന ആധുനിക ശൗചാലയ കേന്ദ്രം ഫെബ്രുവരിയില്‍ തന്നെ നഗരത്തിന് സ്വന്തമാകും. 11 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ സമര്‍പ്പണവും അടുത്ത മാസമുണ്ടാകും. തലക്കാട്-വെട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂഞ്ഞൂളിക്കടവ് പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം, മലയാള സര്‍വകലാശാലയുടെ സ്ഥലമെടുപ്പ്, തിരൂര്‍-തവനൂര്‍ പാലത്തിന്‍െറ ശിലാസ്ഥാപനം തുടങ്ങിയവയും തീരുമാനിച്ചിരിക്കുന്നത് ഫെബ്രുവരിയിലാണ്. മണ്ഡലത്തില്‍ 33 കേന്ദ്രങ്ങളിലായി സ്ഥാപിക്കുന്ന ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഈ മാസത്തില്‍ തന്നെ സ്വന്തമാകും. ഒരു കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ആസ്തി വികസന നിധിയില്‍നിന്ന് നാലര കോടി രൂപ ചെലവിട്ട് തുടക്കമിട്ട സമഗ്ര വിദ്യാഭ്യാസ പദ്ധതിയും അടുത്ത മാസത്തില്‍ പൂര്‍ത്തിയാകും. അതോടെ മണ്ഡലത്തിലെ 95 സ്കൂളുകളില്‍ മള്‍ട്ടി ലാംഗ്വേജ് ലാബ് സൗകര്യമാകും. 11 സ്കൂളുകളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ സമര്‍പ്പണത്തിനും തീയതി കുറിച്ചിരിക്കുന്നത് ഫെബ്രുവരിയിലാണ്. 11 മാസം മുമ്പ് മുഖ്യമന്ത്രി തുടക്കമിട്ട കല്‍പ്പകഞ്ചേരി-വളവന്നൂര്‍ കുടിവെള്ള പദ്ധതിയില്‍നിന്ന് ഫെബ്രുവരിയില്‍ കുടുംബങ്ങള്‍ക്ക് വെള്ളം ലഭിച്ച് തുടങ്ങും. പദ്ധതി ഭാഗികമായി കമീഷന്‍ ചെയ്യാനാണ് തീരുമാനം. 35 ലക്ഷം രൂപ ചെലവില്‍ മേല്‍പ്പത്തൂരില്‍ നിര്‍മിക്കുന്ന മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് സ്മാരക ആയുര്‍വേദ ആശുപത്രി കെട്ടിടവും അടുത്ത മാസം ഉദ്ഘാടനം ചെയ്യും. ധ്രുതഗതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വളവന്നൂര്‍ സബ്സ്റ്റേഷന്‍ നിര്‍മാണം ഫെബ്രുവരിയില്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മണ്ഡലത്തിലുടനീളം ഗ്രാമീണ റോഡുകളുടെ നവീകരണം നടക്കുന്നുണ്ട്. 16 കോടി രൂപയാണ് മൊത്തം ചെലവിടുന്നത്. ഇവയുടെ പൂര്‍ത്തീകരണവും അടുത്തമാസത്തിന് തീരുമാനിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ മുഴുവന്‍ വില്ളേജ് ഓഫിസുകളും സ്മാര്‍ട്ട് വില്ളേജ് ഓഫിസുകളാക്കുന്ന പദ്ധതിയും ഫെബ്രുവരിയിലുണ്ട്. 10 ലക്ഷം രൂപയാണ് എം.എല്‍.എ ഇതിന് അനുവദിച്ചിട്ടുള്ളത്. തിരൂരിലെ വിനോദസഞ്ചാര പദ്ധതിയുള്‍പ്പെടെ മറ്റ് ചിലതുകൂടി ആസൂത്രണം ചെയ്ത് വരികയാണെന്നും അവയും ഫെബ്രുവരിയില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.