മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ യാത്ര ദുരിതപൂര്‍ണമാകുന്നു

കുറ്റിപ്പുറം: എറണാകുളത്ത് നിന്ന് ഡല്‍ഹി നിസാമുദ്ദീനിലേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ യാത്ര ദുരിതപൂര്‍ണം. 11 സ്ളീപ്പര്‍ കമ്പാര്‍ട്ട്മെന്‍റുകളും മൂന്ന് രണ്ടാം ക്ളാസ് എ.സി, നാല് മൂന്നാം ക്ളാസ് എ.സി എന്നിങ്ങനെ 18 കോച്ചുകളുമായി ഓടുന്ന ട്രെയിനില്‍ ടിക്കറ്റ് പരിശോധിക്കാന്‍ മൂന്ന് ടി.ടി.ഇമാരാണുള്ളത്. രണ്ടാം ക്ളാസ് എ.സിക്ക് ഒരു ടി.ടി.ഇയും മൂന്നാം ക്ളാസ് എ.സിക്ക് മറ്റൊരു ടി.ടി.ഇയും കഴിഞ്ഞാല്‍ 11 സ്ളീപ്പര്‍ കോച്ചുകളിലുമുള്ള 790 യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ഒരു ടി.ടി.ഇ ആണുള്ളത്. ടിക്കറ്റില്ലാത്ത യാത്രക്കാരും അനധികൃത കച്ചവടക്കാരുമായി നൂറോളം പേരാണ് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുടെ സീറ്റ് കൈയേറുന്നത്. മണിക്കൂറുകളോളം വരി നിന്നും തല്‍ക്കാലിന് വന്‍തുക നല്‍കിയും ടിക്കറ്റെടുക്കുന്നവര്‍ക്ക് സീറ്റ് ലഭിക്കാത്തതോടെ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്. റിപ്പബ്ളിക് ദിന പരിപാടികള്‍ പ്രമാണിച്ച് ജനുവരി 17ന് എറണാകുളത്ത് നിന്നെടുത്ത 12617 നമ്പര്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ അസാധാരണ തിരക്കാണ് അനുഭവപ്പെട്ടത്. എറണാകുളത്ത് നിന്ന് ഞായറാഴ്ച പുറപ്പെട്ട് മംഗലാപുരം വരെ എസ് നാല് മുതല്‍ എസ് 11 വരെ എട്ട് സ്ളീപ്പര്‍ കോച്ചുകളില്‍ ടിക്കറ്റ് പരിശോധകരത്തെിയില്ല. ഓരോ മൂന്ന് കോച്ചുകള്‍ക്കും ഒരു ടിക്കറ്റ് പരിശോധകന്‍ വേണമെന്നാണ് റെയില്‍വേ ചട്ടം. മംഗലാപുരം മുതല്‍ പനവേല്‍ വരെ കൊങ്കണ്‍പാതയില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ട്രെയിനില്‍ ഒരു ടിക്കറ്റ് പരിശോധകനെ മാത്രമേ നിയമിക്കാറുള്ളൂ. ടിക്കറ്റ് പരിശോധകരുടെ അഭാവത്തില്‍ ട്രെയിനുകളിലെ സ്ളീപ്പര്‍ കോച്ചുകളില്‍ ഭിക്ഷാടകരുടെയും അനധികൃത കച്ചവടക്കാരുടെയും ശല്യം രൂക്ഷമാണ്. കേരളത്തിലൂടെ ഓടുന്ന ഭൂരിഭാഗം ട്രെയിനുകളിലും ഇതാണ് അവസ്ഥ. ടിക്കറ്റ് പരിശോധകരെ നിയമിക്കാത്തതും റിക്രൂട്ട്മെന്‍റ് നടക്കാത്തതും കാരണമാണ് ട്രെയിനില്‍ പരിശോധകരുടെ കുറവ് അനുഭവപ്പെടാന്‍ കാരണമെന്ന് ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.