തകര ഷെഡില്‍ താമസിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം

പെരിന്തല്‍മണ്ണ: തിരൂര്‍ക്കാട് തടത്തില്‍വളവില്‍ ഇതര സംസ്ഥാന തൊളിലാളികളെ കൂട്ടത്തോടെ പാര്‍പ്പിച്ച ഷെഡുകളില്‍നിന്ന് രണ്ടാഴ്ചക്കകം മാറ്റി താമസിപ്പിക്കാന്‍ അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ താക്കീത് നല്‍കി. പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കംചെയ്ത് ശുചീകരിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ വാണിജ്യ സ്ഥാപനത്തിന്‍െറ കീഴിലെ കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളെയാണ് മതിയായ സൗകര്യമില്ലാതെയും വൃത്തിഹീനമായ ചുറ്റുപാടിലുമായി കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്നത്. 48 തൊഴിലാളികള്‍ നാല് തകരഷീറ്റുകള്‍ മേഞ്ഞ ഷെഡിലാണ് താമസം. ഇതില്‍ രണ്ടുപേര്‍ക്ക് മന്ത് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്നതിന് സമീപത്തുള്ള പട്ടികജാതി കോളനിയിലെ താമസക്കാര്‍ പകര്‍ച്ചവ്യാധി പടരുമെന്ന ഭീതിയാല്‍ അധികാരികളെ സമീപിച്ചതിലാണ് തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിച്ച വിവരം പുറത്തറിയുന്നത്. ബംഗാളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടില്ലാത്ത ഇവിടെ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് മെമ്പര്‍മാരടക്കമുള്ളവര്‍ ഷെഡുകളും പരിസരവും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി കെ. സിദ്ദീഖ് അടിയന്തര യോഗം വിളിച്ചു. വൈസ് പ്രസിഡന്‍റ് പി.രേണുകയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥാപന പ്രതിനിധി, സ്ഥലമുടമ, പരിസരവാസികള്‍ എന്നിവരും സംബന്ധിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ യു. രവീന്ദ്രന്‍, വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.