മങ്കട: മങ്കടയിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന 66 കെ.വി സബ്സ്റ്റേഷന്‍െറ പ്രവൃത്തി പൂര്‍ത്തിയായി. ലൈന്‍ ചാര്‍ജിങ് അടക്കമുള്ള ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. മങ്കട പാലക്കത്തടത്തെ കുന്നിന്‍ചെരിവിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് 2011 ഡിസംബര്‍ 31ന് മന്ത്രി ആര്യാടന്‍ മുഹമ്മദാണ് പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അവസാന ഘട്ട പ്രവൃത്തികള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ഉദ്ഘാടനത്തിന് തയാറാവുമെന്ന് നിര്‍മാണ കമ്പനി പറഞ്ഞിരുന്നു. എന്നാല്‍, സമയത്തിന് പ്രവൃത്തി പൂര്‍ത്തീകരിക്കാനാവാത്തതിനാല്‍ ഉദ്ഘാടനം വീണ്ടും വൈകുകയായിരുന്നു. സബ്സ്റ്റേഷന്‍ പ്രവൃത്തികള്‍ 2011 ഡിസംബറില്‍ ഹൈദരാബാദ് കേന്ദ്രമായ ആസ്റ്റര്‍ കമ്പനിക്ക് ഒരുവര്‍ഷത്തേക്ക് കരാര്‍ നല്‍കിയതായിരുന്നു. മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് തുടങ്ങിയ പഞ്ചായത്തുകളിലെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമായേക്കാവുന്ന സബ്സ്റ്റേഷന്‍െറ പണി 2012 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ പ്രഖ്യാപിച്ചെങ്കിലും ആ വര്‍ഷം തന്നെ പ്രവൃത്തി മുടങ്ങി. പിന്നീട് ഇതേ കമ്പനിക്കുതന്നെ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു. അതിനു ശേഷം 2013 ആഗസ്റ്റില്‍ ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് പറഞ്ഞിരുന്നു. പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ വീണ്ടും തീയതി നീട്ടി നല്‍കുകയായിരുന്നു. ഏറ്റവുമൊടുവില്‍ 2015 ഒക്ടോബറില്‍ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍, കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധികളും മറ്റുമായി പ്രവൃത്തികള്‍ വീണ്ടും നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.