നിലമ്പൂര്‍: ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് അതിര്‍ത്തി ഗ്രാമങ്ങളും. നീലഗിരി-മലപ്പുറം ജില്ലകളില്‍ കുടുംബവേരുകളുള്ള നൂറ് കണക്കിന് ആളുകളാണുള്ളത്. 1970 കളില്‍ നീലഗിരി ജില്ലയിലെ എസ്റ്റേറ്റുകളില്‍ ജോലിതേടിപോയ നിരവധി മലയാളി കുടുംബങ്ങള്‍ പില്‍ക്കാലത്ത് മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് തന്നെ കുടിയേറിയിരുന്നു. എങ്കിലും തമിഴ്നാടുമായി ഈ കുടുംബങ്ങള്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഗുഡല്ലൂര്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ റേഷന്‍ കാര്‍ഡുകളുള്ള പല കുടുംബങ്ങളും മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്. വിവാഹ ബന്ധങ്ങളും ഇരു ജില്ലയിലേയും ഗ്രാമീണ കുടുംബങ്ങളെ കോര്‍ത്തിണക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജയലളിതയുടെ മരണം അതിര്‍ത്തി ഗ്രാമങ്ങളിലും മൂകത പരത്തി. നീലഗിരി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് ദിനംപ്രതി വഴിക്കടവിലത്തൊറുള്ളത്. ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ നിര്‍മാണ മേഖലകളില്‍ തമിഴ് തൊഴിലാളികളുടെ ആധിപത്യമുണ്ട്. ദിനംപ്രതി വീട്ടില്‍ പോയിവരാമെന്നതാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇവരുടെ ആധിപത്യം കൂടാന്‍ കാരണം. നീലഗിരി ജില്ലയില്‍നിന്നുള്ള ഒരു തൊഴിലാളിപോലും ചൊവ്വാഴ്ച വഴിക്കടവിലത്തെിയില്ല. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ നിര്‍മാണ പ്രവൃത്തി ഭാഗികമായി നിലച്ചു. ഡി.എം.കെക്ക് ആധിപത്യമുള്ള ഇടമാണ് ഗുഡല്ലൂര്‍ താലൂക്ക്. എന്നാലും ജയലളിതയുടെ വേര്‍പാടില്‍ കക്ഷിരാഷ്ട്രീയമില്ലാതെ തമിഴ്മക്കള്‍ ഒത്തുചേര്‍ന്ന് വിലപിക്കുന്ന കാഴ്ചയാണ് നാടുകാണിയില്‍ കണ്ടത്. താഴെ നാടുകാണി, മേലെ നാടുകാണി, പൊന്നൂര്‍ ജങ്ഷനുകളില്‍ ജയലളിതയുടെ ഫോട്ടോവെച്ചുള്ള അനുശോചന യോഗത്തിലും പ്രാര്‍ഥനയിലും നിരവധിപേര്‍ പങ്കെടുത്തു. മാലയിട്ട് അണിയിച്ച അമ്മയുടെ ഫോട്ടോയുമേന്തി രണ്ടരക്ക് നാടുകാണി കേന്ദ്രീകരിച്ച് നടന്ന വിലാപയാത്രയിലും സര്‍വകക്ഷിയില്‍പ്പെട്ട നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും കടകമ്പോളങ്ങള്‍ അടച്ച് ജയലളിതയുടെ ഫോട്ടോ സ്ഥാപിച്ച് പ്രാര്‍ഥന നടത്തുന്നവരുടെ കൂട്ടം കാണാമായിരുന്നു. അമ്മയുമായുള്ള തമിഴ്മക്കളുടെ ബന്ധവും അടുപ്പവും വിളിച്ചോതുന്നതായിരുന്നു നീലഗിരി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.