മലപ്പുറം: ഓണാവധിക്കാലത്തെ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികളുമായി കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ഒരുങ്ങുന്നു. രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സ്ഥിരം ഗാര്‍ഡന്‍െറയും 45 ലക്ഷം ചെലവില്‍ നിര്‍മിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്കിന്‍െറയും നിര്‍മാണം അവസാനഘട്ടത്തിലാണ്. ഓണത്തിന് മുമ്പ് ഇവ രണ്ടിന്‍െറയും നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ പ്രതീക്ഷ. ഗാര്‍ഡന്‍ ഒരുക്കുന്നതിന്‍െറ ഭാഗമായുള്ള നടപ്പാത നിര്‍മാണവും ആര്‍ച്ച് നിര്‍മാണവും പൂര്‍ത്തിയായി. നടപ്പാത ഹരിതവത്കരണം, ഗാര്‍ഡനില്‍ ചെടികള്‍ പിടിപ്പിക്കല്‍, ആര്‍ച്ചില്‍ വള്ളികള്‍ പടര്‍ത്തല്‍ തുടങ്ങിയവ നടക്കാനുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കിന്‍െറ നിര്‍മാണം ധ്രുതഗതിയിലാണ് നടക്കുന്നത്. ഇതിന്‍െറ ആദ്യഘട്ടം ഓണക്കാലത്ത് സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുക്കും. കോട്ടക്കുന്നില്‍ ഹെലിപ്പാഡിന് സമീപത്താണ് ഇതിന്‍െറ നിര്‍മാണം. സാഹസികത ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചാണ് പാര്‍ക്ക് ഒരുക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് പാര്‍ക്കില്‍ ഒരുങ്ങുന്നത്. കൃത്രിമമായി ഒരുക്കിയ ചെരിവിലൂടെ 45 അടി ഉയരത്തിലുള്ള കയറ്റം, സ്കൈ ചലഞ്ചിങ്, ഗ്ളാസ് വാക്ക്, ലാന്‍ഡ് സോര്‍ബിങ്, സ്കൈ ബൈക്ക്, ബീപ്പ് ലൈന്‍, ബര്‍മാ ബ്രഡ്ജ്, കമാന്‍ഡോ നെറ്റ്, ലോര്‍ബിങ് ഫുട്ബാള്‍, പെയിന്‍റ് ബാള്‍സ്, സ്ളിപ്പ് ലൈന്‍ തുടങ്ങി 18 ഇനങ്ങളാണ് പാര്‍ക്കില്‍ ഒരുക്കുന്നത്. ഇതിനൊപ്പം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഡിയോ ഗെയിം പാര്‍ക്ക്, കുട്ടികള്‍ക്കായുള്ള ബംബര്‍കാര്‍ തുടങ്ങിയ സംവിധാനങ്ങളുടെയും ജോലി പുരോഗമിക്കുന്നുണ്ട്. കോട്ടക്കുന്നില്‍ വിപുല സൗകര്യങ്ങളോടെ റസ്റ്ററന്‍റ് തുടങ്ങാനുള്ള ശ്രമങ്ങളും ഡി.ടി.പി.സി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.