ഉണ്യാല്‍ സാധാരണ നിലയിലേക്ക്; മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു

തിരൂര്‍: പൊലീസിനെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടാകുകയും ചെയ്ത ഉണ്യാലില്‍ സമാധാനം തെളിയുന്നു. ഞായറാഴ്ച രാത്രിയിലെ സംഭവങ്ങള്‍ക്ക് ശേഷം പുതിയ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. വീടാക്രമണ പരമ്പരക്ക് നേതൃത്വം നല്‍കിയ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി താനൂര്‍ സി.ഐ അലവി അറിയിച്ചു. ലീഗ് പ്രവര്‍ത്തകരുടെ ഇരുപതോളം പരാതികളും സി.പി.എം പ്രവര്‍ത്തകരുടെ ഏഴ് പരാതികളുമാണ് ലഭിച്ചത്. സ്വര്‍ണവും പണവും കവര്‍ന്നെന്ന് മിക്ക പരാതികളിലും ആക്ഷേപമുണ്ട്. വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കെട്ടിച്ചമച്ച കണക്കുകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുന്നതായി പൊലീസിന് സംശയമുണ്ട്. പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ നാല് ലീഗ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരൂര്‍ സി.ഐ എം.കെ ഷാജിയാണ് ഈ കേസന്വേഷിക്കുന്നത്. പ്രതികളെ കീഴടങ്ങാന്‍ അനുവദിക്കേണ്ടെന്നും നേരിട്ട് പിടികൂടാനുമാണ് പൊലീസ് തീരുമാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടിക പരിഗണിക്കാതെ സംഭവങ്ങളില്‍ പ്രതികള്‍ക്കുള്ള പങ്ക് ഉറപ്പ് വരുത്തിയ ശേഷം മാത്രം കേസിലുള്‍പ്പെടുത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി വീടുകളില്‍ തിങ്കളാഴ്ച രാത്രിയും പരിശോധന നടത്തി. കടലില്‍ ചാടി രക്ഷപ്പെട്ടാല്‍ പിടികൂടാന്‍ സ്പീഡ് ബോട്ടുള്‍പ്പെടെ പൊലീസ് എത്തിച്ചിരുന്നു. മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.