നഴ്സിങ് അസിസ്റ്റന്‍റുമാര്‍ക്ക് അലവന്‍സ് നിഷേധം

മഞ്ചേരി: സര്‍ക്കാര്‍ ഡോക്ടര്‍മാരോടൊപ്പം പോസ്റ്റ്മോര്‍ട്ടത്തിന് സഹായിക്കുന്ന നഴ്സിങ് അസിസ്റ്റന്‍റുമാര്‍ക്ക് നേരത്തേ നല്‍കിവന്ന അലവന്‍സ് ഇല്ലാതായി. പുതിയ ശമ്പള പരിഷ്കരണ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് 600 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും യഥാര്‍ഥത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന്‍െറ ഒട്ടുമിക്ക പണികളും ചെയ്യുന്ന നഴ്സിങ് അസിസ്റ്റന്‍റുമാരെ തഴഞ്ഞു. 1984 മുതല്‍ പോസ്റ്റ്മോര്‍ട്ടത്തിന് നഴ്സിങ് അസിസ്റ്റന്‍റിന് 15 രൂപയും അറ്റന്‍റര്‍ക്ക് 20 രൂപയുമാണ് അലവന്‍സായി നല്‍കിവന്നത്. 2002ല്‍ ഇത് 40 രൂപയും 50 രൂപയുമായി ഉയര്‍ത്തി. 2005ല്‍ വന്ന പരിഷ്കരണത്തില്‍ 65 രൂപയും അറ്റന്‍റര്‍ക്ക് 75 രൂപയുമാണ് അലവന്‍സ്. എന്നാല്‍, ഏറ്റവും പുതിയ ശമ്പള പരിഷ്കരണത്തില്‍ ഡോക്ടര്‍ക്ക് 600 രൂപയാക്കി ഉയര്‍ത്തിയെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഒരു പരാമര്‍ശവുമില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടത് ഡോക്ടര്‍മാരാണെന്ന നിലപാടിലാണ് ഡോക്ടര്‍ക്ക് മാത്രം അലവന്‍സ് പരിമിതപ്പെടുത്തിയത്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് മുന്‍പരിചയമുള്ള പുരുഷ നഴ്സിങ് അസിസ്റ്റന്‍റുമാരാണെന്നാണ് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ആന്തരാവയവങ്ങളുടെ പരിശോധനയും പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കലുമടക്കം മര്‍മപ്രധാനമായ പ്രവൃത്തികളേ ഡോക്ടര്‍മാര്‍ ചെയ്യൂ. ഗവ. മെഡിക്കല്‍ കോളജുകളില്‍ പോലും ഇതാണ് സ്ഥിതി. പൊലീസ് സര്‍ജന്‍ നേരിട്ട് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലും മുഖ്യസഹായി നഴ്സിങ് അസിസ്റ്റന്‍റാണ്. പുതിയ ശമ്പള പരിഷ്കരണഘട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിലെ സഹായികളുടെ അലവന്‍സ് വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയതാണെന്ന് ഗവ. ഹോസ്പിറ്റല്‍ നഴ്സിങ് അസിസ്റ്റന്‍റ് അറ്റന്‍േറഴ്സ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളയ എം. സുകുമാരന്‍ നായര്‍, പി.വി. ചന്ദ്രന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ലാബ്, എക്സ്റേ അറ്റന്‍റര്‍മാരെ ക്ളാസ് ഫോര്‍ ജീവനക്കാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത് ശമ്പള പരിഷ്കരണത്തിലെ അപാകതയാണെന്നാണ് സംഘടന ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടൈം സ്വീപ്പര്‍, ഗ്രേഡ്-രണ്ട്, ഗ്രേഡ്-ഒന്ന്, നഴ്സിങ് അസിസ്റ്റന്‍റ്, എക്സ്റേ/ ലാബ് അറ്റന്‍റര്‍ എന്നീ ക്രമത്തിലാണ് ഈ ജീവനക്കാരുടെ പ്രമോഷന്‍ ഘടന. ഇതിലെ എക്സ് റേ, ലാബ് അറ്റന്‍റര്‍മാരെയാണ് ക്ളാസ് ഫോര്‍ ജീവനക്കരുടെ പട്ടികയില്‍പെടുത്തിയത്. അതേസമയം, പോസ്റ്റ്മോര്‍ട്ടം ടേബ്ളില്‍ നഴ്സിങ് അസിസ്റ്റന്‍റുമാരുടെ ചുമതല സംബന്ധിച്ച് ബോധ്യമുള്ള ആരോഗ്യ ഡയറക്ടറോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടും അലവന്‍സിന്‍െറ കാര്യങ്ങള്‍ ജീവനക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.