ആരു കാണും ഈ പൊലീസ് വാഹനങ്ങളുടെ ദുര്‍ഗതി...

തിരൂര്‍: ഡോര്‍ തുറന്നുപോകാതിരിക്കാന്‍ കയറിട്ടുകെട്ടല്‍, പാതി മുറിഞ്ഞ ചവിട്ടുപടി, തുരുമ്പിച്ച ബോഡി, പൊട്ടിയ ഗ്ളാസ്... ഇതൊന്നും ഏതെങ്കിലും സ്വകാര്യ വാഹനങ്ങളുടെ ഗതിയല്ല. സാക്ഷാല്‍ പൊലീസ് വാഹനങ്ങളുടെ ദുര്‍ഗതിയാണ്. നാട്ടിലാകെ രാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമുണ്ടാകുമ്പോള്‍ ഓടിയത്തൊന്‍ തിരൂര്‍ പൊലീസിനുള്ളത് ഈ മുടിഞ്ഞ വാഹനങ്ങള്‍ മാത്രം. അക്രമപ്രദേശങ്ങളില്‍ കുതിച്ചെത്തേണ്ട പൊലീസുകാര്‍ സഞ്ചരിക്കുന്ന അഞ്ച് വാഹനങ്ങളാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. ഒരു വാഹനത്തിന്‍െറ പിന്‍ഭാഗത്തെ വാതില്‍ കയറുപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. മറ്റൊരു വാഹനത്തിന്‍െറ ചവിട്ടുപടി പാതി തകര്‍ന്നിരിക്കുന്നു. ഇതേ വാഹനത്തിന്‍െറ മുന്‍ഭാഗത്തെ ഗ്ളാസ് പൊട്ടിയിട്ടുമുണ്ട്. ട്രാഫിക് യൂനിറ്റ് ഉപയോഗിക്കുന്ന വാഹനം ഏത് സമയവും പ്രവര്‍ത്തനം നിലക്കാവുന്ന നിലയിലാണ്. എല്ലാ വാഹനങ്ങളുടെയും ബോഡി തുരുമ്പിച്ച് നില്‍ക്കുകയാണ്. പല ഭാഗത്തായി തുരുമ്പ് കയറി അണ്‍ഫിറ്റായിക്കൊണ്ടിരിക്കുന്നു. ഓഫിസര്‍മാരുടെ വാഹനങ്ങള്‍ക്ക് പുറമെ അഞ്ച് വാഹനങ്ങളാണ് തിരൂരിലുള്ളത്. ട്രാഫിക് യൂനിറ്റിനും പൊലീസ് സ്റ്റേഷനും ഫ്ളെയിങ് സ്ക്വാഡിന് പുറമെ തിരൂരിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് രണ്ട് വാഹനങ്ങള്‍ അധികം നല്‍കിയിട്ടുണ്ട്. ഈ വാഹനങ്ങളുള്‍പ്പെടെയാണ് ശോച്യാവസ്ഥയിലുള്ളത്. ഇത്രയും വാഹനങ്ങള്‍ക്കായി രണ്ട് ഡ്രൈവര്‍മാര്‍ മാത്രമാണുള്ളതെന്നതും അലട്ടുന്നു. മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ സ്റ്റേഷനില്‍ ചുമതലയിലുണ്ടാകുന്ന പൊലീസുകാരെ നിയോഗിക്കാറാണ് പതിവ്. നേരത്തേ ഫ്ളെയിങ് സ്ക്വാഡിലുണ്ടായിരുന്ന ഡ്രൈവര്‍ പോയതോടെ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം അവതാളത്തിലുമാണ്. അറ്റകുറ്റപ്പണിക്കുള്ള നടപടിക്രമങ്ങള്‍ക്കുണ്ടാകുന്ന കാലതാമസമാണ് വാഹനങ്ങള്‍ കൂടുതല്‍ ശോച്യാവസ്ഥയിലാകുന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ ഉത്തരവാദിത്തം എ.ആര്‍ ക്യാമ്പിനാണ്. അറ്റകുറ്റപ്പണിക്ക് അനുമതി ആവശ്യപ്പെടുന്ന അപേക്ഷ തിരൂരില്‍നിന്ന് എ.ആര്‍ ക്യാമ്പില്‍ സമര്‍പ്പിക്കണം. ഇവിടെനിന്ന് മോട്ടോര്‍ ഡിപ്പാര്‍ട്ട്മെന്‍റ് ചുമതലയുള്ള ഡിവൈ.എസ്.പിക്ക് അപേക്ഷ കൈമാറണം. തൃശൂരിലാണ് ഈ ഓഫിസ്. അവിടെനിന്ന് ഉദ്യോഗസ്ഥന്‍ നേരിട്ട് വന്ന് വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാലേ ജില്ലാ പൊലീസ് ചീഫ് അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കുകയുള്ളൂ. ഇത്രയും നടപടി പൂര്‍ത്തിയാകാന്‍ പലപ്പോഴും മാസങ്ങളെടുക്കുന്നതായി പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. അത്രയും കാലം വാഹനം നിര്‍ത്തിയിടാന്‍ സാധിക്കാത്തതിനാല്‍ പൊലീസുകാര്‍ തന്നെ പൊടിക്കൈകള്‍ പ്രയോഗിച്ച് വണ്ടി ഓടിക്കും. നിന്നുതിരിയാന്‍പോലും സാവകാശം ലഭിക്കാത്തവിധം ജോലിഭാരമുള്ള സ്റ്റേഷനില്‍ ഇതല്ലാതെ മറ്റ് നിവൃത്തിയില്ളെന്ന വിഷമവൃത്തത്തിലാണ് പൊലീസുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.