മഞ്ചേരി മെഡിക്കല്‍ കോളജില്‍ അപ്പന്‍റിസൈറ്റിസ് ശസ്ത്രക്രിയ നടന്നിട്ട് രണ്ടുവര്‍ഷം

മഞ്ചേരി: ആഴ്ചയില്‍ എട്ടും പത്തും അപ്പന്‍റിസൈറ്റിസ് ശസ്ത്രക്രിയകള്‍ നടന്നിരുന്ന മഞ്ചേരിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായ ശേഷം ഇത്തരം ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. രണ്ട് വര്‍ഷമെങ്കിലും മുമ്പാണ് ഇവിടെ അപ്പന്‍റിസൈറ്റിസ് ശസ്ത്രക്രിയ നടത്തിയത്. ജില്ലാ ആശുപത്രിയായിരിക്കെ, ശസ്ത്രക്രിയാ വിഭാഗത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രം ഉണ്ടായിരുന്നപ്പോഴാണ് ആഴ്ചയില്‍ എട്ട് മുതല്‍ പത്തു വരെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയതോടെ ശസ്ത്രക്രിയാ വിഭാഗത്തില്‍ മൂന്ന് യൂനിറ്റുകളും നാല് ഡോക്ടര്‍മാരുമുണ്ട്. എന്നാല്‍, മുമ്പൊന്നുമില്ലാത്ത വിധം ആഴ്ചയില്‍ രണ്ടുദിവസം കാള്‍ഡ്യൂട്ടി ചെയ്യാനാളില്ല. ഇതേ സ്ഥിതിതന്നെയാണ് മെഡിസിന്‍ വിഭാഗത്തിലും. താലൂക്ക് ആശുപത്രികളില്‍ പോലും മെഡിസിനിലും ശസ്ത്രക്രിയയിലും കാള്‍ഡ്യൂട്ടി ചെയ്യാനാളില്ലാത്തത് വലിയ പോരായ്മയാണ്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് സാധാരണ ആശുപത്രിസമയം. ഇതിനുശേഷം, അപകടങ്ങളില്‍ പെട്ടവര്‍ക്കും അഡ്മിറ്റായി കിടക്കുന്ന രോഗികള്‍ക്ക് വൈദ്യസഹായം വേണ്ടിവരുന്ന ഘട്ടങ്ങളിലും ഡോക്ടറെ വിളിക്കുന്നതാണ് കാള്‍ഡ്യൂട്ടി. ശസ്ത്രക്രിയാ വിഭാഗത്തില്‍ ശനിയാഴ്ചകളില്‍ അത്യാഹിതങ്ങളില്‍ പെട്ടവര്‍ക്കുള്ള ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യുന്നുള്ളൂ. നേരത്തേ അപ്പന്‍റിസൈറ്റിസ് ശസ്ത്രക്രിയക്ക് മഞ്ചേരിയില്‍ എല്ലാദിവസവും ഒരു ടേബ്ള്‍ മാറ്റിയിട്ടിരുന്നു. സ്വകാര്യ ആശുപത്രിയില്‍ 25,000 രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണിത്. ഇതാണ് രണ്ട് വര്‍ഷമായി പേരിനു പോലും നടത്താതായത്. അതിനിടെ, ശസ്ത്രക്രിയാ ഒ.പി ഒന്നര മാസം അടച്ചിട്ട സ്ഥിതിയും നേരത്തേയുണ്ടായി. മതിയായ ഡോക്ടര്‍മാരും ജീവനക്കാരുമുണ്ടായിട്ടും ഇതെങ്ങനെ സംഭവിക്കുന്നെന്ന് രോഗികള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ആശുപത്രി സൂപ്രണ്ടിന്‍െറ ഓഫിസില്‍നിന്ന് മറുപടിയില്ല. കാള്‍ഡ്യൂട്ടി ചെയ്യാനാളില്ലാതെ മെഡിസിന്‍, ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ നൂറില്‍പരം രോഗികളെ കിടത്തിച്ചികിത്സിക്കുന്നത് തന്നെ അപാകതയാണ്. ഡോക്ടര്‍മാരുടെ ഡ്യൂട്ടിക്രമവും കാള്‍ഡ്യൂട്ടി പ്രശ്നവും പരിഹരിക്കേണ്ടത് ആശുപത്രി സൂപ്രണ്ടാണ്. ഇതിന് നടപടികളുണ്ടാവാത്തതിനാലാണ് കാള്‍ ഡ്യൂട്ടി ചെയ്യാനാളില്ലാത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.