മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 364 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ തീരുമാനം. ഓരോ സെക്ടറിലും ഒരു മാതൃകാ ബൂത്തെങ്കിലും സജ്ജീകരിക്കാനാണ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന സെക്ടറല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വേണ്ടി തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്‍കിയത്. 16 നിയോജക മണ്ഡലങ്ങളിലും മാതൃകാ ബൂത്തുകളുണ്ടാവും. ഒരു താലൂക്ക് പരിധിയില്‍ ശരാശരി 52 എണ്ണം. ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ച വെള്ളം, വെളിച്ചം, റാമ്പ്, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പുറമെ എന്തെല്ലാം അധിക സൗകര്യങ്ങളും നൂതന സംവിധാനങ്ങളും ഒരുക്കാന്‍ കഴിയുമെന്നതാണ് മാതൃകാ ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ന് സബ് കലക്ടര്‍ പറഞ്ഞു. ആരോഗ്യസേവനം ഉള്‍പ്പെടെ വോട്ടര്‍മാര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ അധിക സൗകര്യങ്ങളും വോട്ടിങ് പ്രക്രിയ സുഗമമാക്കാനുള്ള സംവിധാനങ്ങളും ആവിഷ്കരിക്കാം. ഇതിന് ക്ളബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായം തേടാം. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം സ്വീകരിക്കരുത്. ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ പോളിങ് സ്റ്റേഷന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അവാര്‍ഡ് നല്‍കും. തെരഞ്ഞെടുപ്പിന് ശേഷം മേയ് 20ന് അവാര്‍ഡ് പ്രഖ്യാപിക്കും. ഓരോ താലൂക്കിലെയും മാതൃകാ സ്റ്റേഷനുകള്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ സന്ദര്‍ശിച്ച് അവാര്‍ഡിന് പരിഗണിക്കേണ്ടവയുടെ പേരുകള്‍ നിര്‍ദേശിക്കും. ഇവ ജില്ലാതല സമിതി പരിശോധിച്ചാണ് അവാര്‍ഡിനര്‍ഹമായ മികച്ച മാതൃകാ ബൂത്തിനെ തെരഞ്ഞെടുക്കുക. ഈ ബൂത്തിനെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും സബ് കലക്ടര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ, തിരൂര്‍ സബ് ഡിവിഷനുകളിലെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കായി വെവ്വേറെയാണ് യോഗങ്ങള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.