മഞ്ചേരിയില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഗതാഗതക്രമം

മഞ്ചേരി: മഞ്ചേരി നഗരത്തില്‍ ബസ് ഗതാഗതസംവിധാനം അഴിച്ചുപണിയാന്‍ തീരുമാനമായി. പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, കോട്ടക്കല്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിലവിലെ രീതിയില്‍ പാണ്ടിക്കാട് റോഡിലെ സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് നടത്തും. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് റൂട്ടുകളിലെ ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാകും സര്‍വിസ് നടത്തുക. ഇവ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍നിന്ന് ബൈപാസ് വഴി ജസീല ജങ്ഷനില്‍ വന്ന് സര്‍വിസ് തുടരും. ഇതേ ബസുകള്‍ മഞ്ചേരിയിലേക്ക് വരുമ്പോള്‍ ജസീല ജങ്ഷനില്‍നിന്ന് നിലമ്പൂര്‍ റോഡ്, പ്രധാന ജങ്ഷന്‍, മലപ്പുറം റോഡ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിക്കും. നിലമ്പൂര്‍ റോഡിലൂടെ എത്തുന്ന ബസുകള്‍ ടൗണില്‍ യാത്രക്കാരെ ഇറക്കുക പഴയ സ്റ്റാന്‍ഡിന് മുന്‍വശത്താകും. ഈ ഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡ് പഴയ സ്റ്റാന്‍ഡിനുള്ളിലേക്ക് മാറ്റും. പന്തല്ലൂര്‍, വേട്ടേക്കോട്, പൂക്കോട്ടൂര്‍ തുടങ്ങിയവ നേരത്തേയുള്ള രീതിയില്‍ പഴയ സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുക. കോഴിക്കോട് ബസുകള്‍ പാണ്ടിക്കാട് റോഡിലെ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് സര്‍വിസ് നടത്തുക. മഞ്ചേരി-മലപ്പുറം റോഡിലെ ബിവ്റജസ് ഒൗട്ട്ലെറ്റ് അവിടെ നിന്ന് മാറ്റാനും തീരുമാനമായി. പുതിയ കേന്ദ്രം തഹസില്‍ദാറുടെ നേതൃത്വത്തില്‍ കണ്ടത്തൊന്‍ കലക്ടര്‍ നിര്‍ദേശിച്ചു. പുതിയ നിര്‍ദേശങ്ങളില്‍ ഒരു വിഭാഗം വ്യാപാരികള്‍ എതിര്‍പ്പറിയിച്ചു. പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ ചര്‍ച്ചക്ക് ശേഷം ഇറങ്ങിപ്പോയത്. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ വൈകീട്ട് മൂന്നിന് തുടങ്ങിയ ചര്‍ച്ച രാത്രി ഒമ്പതിനാണ് അവസാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മയില്‍, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.