നാക് അംഗീകാരം പുതുക്കിയില്ല ; തിരൂര്‍ തുഞ്ചന്‍ കോളജിനുള്ള സഹായം നിര്‍ത്തുമെന്ന് യു.ജി.സി മുന്നറിയിപ്പ്

തിരൂര്‍: നാക് അക്രഡിറ്റേഷന്‍ പുതുക്കാത്തതിനാല്‍ തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളജിനുള്ള ധനസഹായം നിര്‍ത്തുമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍ഡ് കമീഷന്‍െറ (യു.ജി.സി) മുന്നറിയിപ്പ്. അക്രഡിറ്റേഷന്‍ പുതുക്കേണ്ട സമയം കഴിഞ്ഞ് മൂന്നു വര്‍ഷത്തിലേറെയായിട്ടും നടപടിയെടുക്കാത്തതിനാലാണ് യു.ജി.സിയുടെ ഇടപെടല്‍. ഇതോടെ കോളജില്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് അക്രഡിറ്റേഷന്‍ പുതുക്കേണ്ടത്. 2007ല്‍ നാക് സംഘം കോളജ് സന്ദര്‍ശിച്ച് ബി പ്ളസ് അംഗീകാരം നല്‍കിയിരുന്നു. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കുറവ്, ഹോസ്റ്റല്‍ അഭാവം, ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സില്ലാത്തത് തുടങ്ങിയവയാണ് നാക് സംഘം കോളജിലെ പ്രധാന കുറവുകളായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇവയെല്ലാം പരിഹരിച്ച് വര്‍ഷങ്ങളായിട്ടും നാക് അംഗീകാരം പുതുക്കാന്‍ കഴിഞ്ഞ കാലങ്ങളിലെ കോളജ് അധികൃതര്‍ മുന്നിട്ടിറങ്ങാതിരുന്നതാണ് വിനയായത്. 2007ല്‍ ഒരു ബിരുദാനന്തര ബിരുദ കോഴ്സാണ് കോളജിലുണ്ടായിരുന്നത്. ഇപ്പോള്‍ നാലെണ്ണമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സുകളുമായി. ഡിസംബറിനകം നാക് അക്രഡിറ്റേഷന് അപേക്ഷ സമര്‍പ്പിച്ചില്ളെങ്കില്‍ സഹായം നിര്‍ത്തിവെക്കുമെന്നാണ് യു.ജി.സി അറിയിച്ചിട്ടുള്ളത്. അക്രഡിറ്റേഷന്‍ പുതുക്കണമെന്നാവശ്യപ്പെട്ട് മുമ്പും യു.ജി.സി കത്ത് നല്‍കിയിരുന്നെങ്കിലും കോളജ് അധികൃതര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. മുന്നറിയിപ്പുകള്‍ ഫലിക്കാതെ വന്നതോടെയാണ് ഡിസംബറിനകം നടപടിയെടുക്കണമെന്ന് യു.ജി.സി നിര്‍ദേശിച്ചത്. അക്രഡിറ്റേഷന്‍ പുതുക്കുന്നതിന്‍െറ ഭാഗമായി സെല്‍ഫ് സ്റ്റഡീസ് റിപ്പോര്‍ട്ട് തയാറാക്കാന്‍ നടപടിയെടുത്തതായി പ്രിന്‍സിപ്പല്‍ ഡോ. ശശികല മാധ്യമത്തോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ഇവര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റത്. കോളജ് കെട്ടിടത്തിന്‍െറ അറ്റകുറ്റപ്പണികളടക്കമുള്ള പ്രവൃത്തികള്‍ക്ക് നടപടിയെടുത്തതായും സമയബന്ധിതമായി പൂര്‍ത്തിയാക്കി മികച്ച പദവിയോടെ നാക് അക്രഡിറ്റേഷന്‍ പുതുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. തീരദേശ മേഖലയിലെ നിര്‍ധന വിദ്യാര്‍ഥികളുടെ പ്രധാന ആശ്രയമാണ് ഈ കോളജ്. അറുനൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.