കൂളിമാട് പാലം: അപ്രോച്ച് റോഡിനുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്‍െറ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നഷ്ട പരിഹാരത്തുക അനുവദിക്കുന്നതിന്‍െറ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ ഗണേശനും സംഘവും സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ റവന്യൂ ഇന്‍സ്പെക്ടര്‍ ആന്‍റണി, ജില്ലാ സര്‍വേയര്‍ ഇ.എം. മഹമൂദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ മപ്രം പ്രദേശത്ത് കൂളിമാട് പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കാണ് സ്ഥലം വിട്ടുനല്‍കേണ്ടി വന്നത്. മൊത്തം 52 സെന്‍റ് സ്ഥലം സെന്‍റിന് 3.25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടുള്ളത്. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് ഉടന്‍ തന്നെ തുക കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലം നിര്‍മാണത്തിന്‍െറ പ്രാരംഭ നടപടിയായ മണ്ണ് പരിശോധന നടന്നിട്ട് പത്ത് വര്‍ഷത്തിലേറെയായി. പാലത്തിന്‍െറ മറുകരയായ കോഴിക്കോട് ജില്ലയിലെ കൂളിമാട് പ്രദേശത്ത് അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനല്‍കിയ 17 പേര്‍ക്ക് ഭൂമിയുടെ വില നല്‍കിയിട്ട് നാളുകള്‍ ഏറെയായി. കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീം ഉള്‍പ്പെടെ വിവിധ തട്ടിലുള്ള ജനപ്രതിനിധികള്‍ കൂളിമാട് പാലം നിര്‍മാണം ത്വരിതപ്പെടുത്താനായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.