റോഡരികില്‍ ഭിത്തിയും കൈവരിയുമില്ല : ഭീതിയകലാതെ മാലാപറമ്പ് അടിവാരം നിവാസികള്‍

പുലാമന്തോള്‍: റോഡരികില്‍ ഭിത്തിയും കൈവരിയും നിര്‍മിക്കാത്തത് അടിവാരം നിവാസികളെ ഭീതിയിലാക്കുന്നു. പെരിന്തല്‍മണ്ണ-വളാഞ്ചേരി റൂട്ടിലെ മാലാപറമ്പ് അടിവാരം നിവാസികളാണ് ഭീതിയുടെ നിഴലിലുള്ളത്. രാത്രി അധികഭാരവും പേറി അമിത വേഗതയില്‍ തലക്കുമീതേ സഞ്ചരിക്കുന്ന വലിയ വാഹനങ്ങളാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. മാലാപറമ്പ് അടിവാരം ഭാഗത്ത് മൂന്നും നാലും സെന്‍റ് ഭൂമിയില്‍ വീടെടുത്ത് താമസിക്കുന്നവരാണിവര്‍. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളുടെ നവീകരണത്തിന് ശേഷവും ഇവിടെ സുരക്ഷാ ഭിത്തിയോ കൈരിയോ സ്ഥാപിച്ചിട്ടില്ല. നവീകരണ സമയത്ത് മണ്ണിട്ട് വീതി കൂട്ടിയ റോഡരികുകളാണ് ഇടിഞ്ഞുതാഴുന്നത്. ഇതിന് പുറമെ കേബിളുകളിടാന്‍ റോഡരികില്‍ ചാലുകള്‍ കീറിയത് നിരപ്പാക്കാതെ ബാക്കി വെച്ചതും റോഡരികുകള്‍ താഴാന്‍ കാരണമാണ്. റോഡരികിലേക്കിറങ്ങുന്ന വാഹനങ്ങള്‍ മറിഞ്ഞുവീഴുകയാണ് പതിവ്. തിങ്കളാഴ്ച രാത്രിയും മരം കയറ്റിയ ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ കുഴിയില്‍ വീഴുകയും ഏതാനും നിമിഷങ്ങള്‍ക്കകം താഴെയുള്ള വീടിനു മുകളില്‍ പതിക്കുകയുമായിരുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടിലുള്ളവര്‍ രക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.