തദ്ദേശ തെരഞ്ഞെടുപ്പിന് സാങ്കേതിക ഒരുക്കം തുടങ്ങി

മലപ്പുറം: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് സാങ്കേതിക ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടിങ് യന്ത്രങ്ങളുടെ പ്രാരംഭ പരിശോധനയാണ് ആരംഭിച്ചത്. ആദ്യമായാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. ഇതിനായി 5000 കണ്‍ട്രോള്‍ യൂനിറ്റുകളും 15000 ബാലറ്റ് യൂനിറ്റുകളും എത്തി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ സൂക്ഷിച്ച ഇവയുടെ ആദ്യഘട്ട പരിശോധന നടത്തുന്നത് ഹൈദരാബാദില്‍ നിന്നുള്ള എന്‍ജിനീയര്‍മാരാണ്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലാണ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. പഞ്ചായത്തിലേക്കും ബ്ളോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വ്യത്യസ്ത യൂനിറ്റുകളാണ് ഉപയോഗിക്കുക. മൂന്ന് ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റുമായി ബന്ധിപ്പിക്കും. കണ്‍ട്രോള്‍ യൂനിറ്റ് പ്രിസൈഡിങ് ഓഫിസറുടെ സമീപത്താകും ഉണ്ടാവുക. ബാലറ്റ് യൂനിറ്റുകള്‍ മറക്കുള്ളിലും. ഓരോ ബാലറ്റ് യൂനിറ്റിലും 15 സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളാണുണ്ടാവുക. ഇതില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ മറ്റൊരു ബാലറ്റ് യൂനിറ്റ് കൂടി സ്ഥാപിക്കും. നിഷേധ വോട്ടിനുള്ള ‘നോട്ട’ യന്ത്രത്തിലുണ്ടാകില്ല. അതേസമയം, പഞ്ചായത്തിലേക്കോ ബ്ളോക്കിലേക്കോ ജില്ലാ പഞ്ചായത്തിലേക്കോ മാത്രമായി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഇതിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ. നഗരസഭയിലേക്ക് നേരത്തെ ഉപയോഗിച്ച വോട്ടിങ് യന്ത്രം തന്നെയാണ് ഉപയോഗിക്കുക. വോട്ട് മുഴുവന്‍ രേഖപ്പെടുത്തിയ ശേഷം പെട്ടികള്‍ സൂക്ഷിക്കേണ്ട അധിക ബാധ്യതയും ഇത്തവണയുണ്ടാകില്ല. കണ്‍ട്രോള്‍ യൂനിറ്റിലെ ചെറിയ ചിപ്പില്‍ എല്ലാ വോട്ടുകളും പതിയും. ഈ ചിപ്പ് മാത്രമാണ് സൂക്ഷിച്ചു വെക്കുക. ജില്ലയിലെ മൊത്തം ചിപ്പുകള്‍ ഒരു ചെറിയ പെട്ടിയില്‍ ഒതുങ്ങും. അതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പമാണ്. ഉച്ചക്ക് മുമ്പേ എല്ലാ ഫലങ്ങളും അറിയാനാകുമെന്ന സൗകര്യവുമുണ്ട്. പ്രാരംഭ പരിശോധന നടത്തിയ ശേഷം യന്ത്രങ്ങള്‍ പിങ്ക് പേപ്പര്‍ സീല്‍ ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കും. പിന്നീട് സ്ഥാനാര്‍ഥികളുടെ പട്ടിക ഉള്‍പ്പെടുത്തി റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കൈമാറുമ്പോള്‍ വീണ്ടും പരിശോധിക്കും. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) രാമചന്ദ്രനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.