കരുവൻപൊയിലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ തകർത്തു

കൊടുവള്ളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ ഇരുട്ടിൻെറ മറവിൽ തകർത്തു. കരുവൻ പൊയിൽ മഞ്ചപ്പാറക്കൽ മുഹമ്മദിൻെറ ആക്ടിവയും മകൻ നജ്മുദ്ദീൻെറ പാഷൻ പ്രോ ബൈക്കുമാണ് നശിപ്പിക്കപ്പെട്ടത്. ബുധനാഴ്ച അർധരാത്രിക്കു ശേഷം ആക്രമണം നടന്നത്. വർക്ക്ഷോപ്പ് നടത്തുന്ന നജ്മുദ്ദീൻ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. ബൈക്ക് പോർച്ചിൽ നിർത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ പോർച്ചിൽ നിർത്തിയ ബൈക്കുകൾ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് നജ്മുദ്ദീൻെറ ബൈക്ക് താഴെ പറമ്പിലേക്ക് തള്ളിയിട്ട് വലിയ കല്ലുകൾ മുകളിലേക്ക് കൊണ്ടിട്ട നിലയിലും, പിതാവിൻെറ സ്കൂട്ടറിൻെറ ടയറും സീറ്റുമെല്ലാം കത്തി കൊണ്ട് കുത്തിക്കീറിയ നിലയിലും കണ്ടെത്തിയത്. കൊടുവള്ളി പൊലീസിൽ പരാതി നൽകി. ഏപ്രിൽ മാസം മൂന്നിന് കരുവൻ പൊയിൽ മഹല്ല് സെക്രട്ടറി ടി.പി.ഹുസ്സയിൻഹാജിയെ മയക്ക് മരുന്ന് സംഘം അക്രമിച്ച് പരിക്കേൽപിച്ചിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന തന്നെ അക്രമിസംഘത്തിൽപ്പെട്ട ഒരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാണിച്ച് നജ്മുദ്ദീൻ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇവർ തന്നെയാവാം വാഹനം തകർത്ത സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി നജ്മുദ്ദീൻ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്.ഐ. സായൂജ്കുമാറിൻെറ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കരുവൻപൊയിൽ മഞ്ചപ്പാറക്കൽ മുഹമ്മദിൻെറ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കുകൾ നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാരാട്ട് റസാഖ് എം.എൽ.എ അധികൃതരോട് ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ ചിലയിടങ്ങളിൽ വീട്ടിൽ നിർത്തിയ വാഹനങ്ങൾ കത്തിക്കുന്നതുൾപ്പെടെയുള്ള ഗുണ്ടായിസങ്ങൾ വളർന്നു വരുന്നത് ആശങ്കയുണ്ടാക്കുന്നു. ഇത്തരം ഗുണ്ടാസംഘങ്ങളും ലഹരി മാഫിയകളും ജനങ്ങളുടെ സ്വൈര ജീവിതത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയാൽ അവരെ ശക്തമായി അമർച്ച ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT