പനി മരണം: കാരണം വൈറൽ എൻസഫലൈറ്റിസ് വിത്ത് മയോകാർഡൈറ്റിസ്​

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ മൂന്നുപേർ മരിച്ചതിന് കാരണം വൈറൽ എൻസഫലൈറ്റിസ് വിത്ത് മയോകാർഡൈറ്റിസ് എന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വാലിഹ് വെള്ളിയാഴ്ച മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന പിതൃസഹോദര ഭാര്യ മറിയവും ശനിയാഴ്ച മരിച്ചു. ഇവർ നേരത്തേ ചികിത്സ തേടിയ പേരാമ്പ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സും സാബിത്തി​െൻറ മരണാനന്തര ചടങ്ങിൽ അടുത്തിടപഴകിയ ബന്ധുവും ചികിത്സയിലാണ്. മരണകാരണം വ്യക്തമാവാൻ സാമ്പിളുകൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് അയച്ചു. ഇതി​െൻറ പരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണ്. ജില്ലയിൽ അവധിയിൽ പോയ ആരോഗ്യവകുപ്പ് ജീവനക്കാർ സാഹചര്യത്തി​െൻറ ഗൗരവം മനസ്സിലാക്കി അടിയന്തര ഘട്ടം നേരിടാൻ തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മരണം നടന്ന പ്രദേശത്ത് പരിശോധന നടത്താനും പനി പടരാതിരിക്കാൻ നടപടി സ്വീകരിക്കാനും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉത്തരവിട്ടു. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ജില്ലയിലെ മുഴുവൻ ആശുപത്രികളും പനി പ്രതിരോധിക്കാൻ സജ്ജമായിരിക്കണമെന്നും ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ യഥാസമയം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകി. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം കേസുകൾ ഉടൻ മെഡിക്കൽ കോളജിലെ പകർച്ചവ്യാധി വിഭാഗവുമായി ബന്ധപ്പെട്ട് അവിടെ പ്രവേശിപ്പിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി ഇടപഴകുമ്പോൾ ജീവനക്കാർ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ സ്വീകരിക്കാനും നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, പബ്ലിക് ഹെൽത്ത് അഡീഷനൽ ഡയറക്ടർ ഡോ. കെ.ജെ. റീന, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ. സുകുമാരൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജയശ്രീ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ തോമസ് ബീന, മെഡിസിൻ വിഭാഗം തലവൻ ഡോ. എൻ. തുളസീധരൻ, എച്ച് വൺ എൻ വൺ നോഡൽ ഓഫിസർ ഡോ. മൈക്കിൾ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ മെഡിസിൻ വിഭാഗം തലവൻ ഡോ. എ.എസ്. അനൂപ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. .................... സൂപ്പിക്കടയിൽ ഇന്നും മെഡിക്കൽ ക്യാമ്പ്; 127 പേരുടെ രക്തം പരിശോധനക്കയച്ചു പേരാമ്പ്ര: വൈറൽ പനി ബാധിച്ച് മൂന്നുപേർ മരിച്ച സൂപ്പിക്കടയിൽ ശനിയാഴ്ചയും മെഡിക്കൽ ക്യാമ്പ് നടത്താൻ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. ഇതിനായി കോഴിക്കോട്ടു നിന്നുള്ള മെഡിക്കൽ സംഘവും എത്തും. രാവിലെ 10ന് ക്യാമ്പ് ആരംഭിക്കും. കൂടാതെ, ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ളതിന് പുറമെ രണ്ടു ഡോക്ടർമാരെ കൂടി നിയമിക്കാനും മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതർക്കുവേണ്ടി പ്രത്യേക സംവിധാനമൊരുക്കാനും തീരുമാനമായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് തുറക്കുമെന്നും കടിയങ്ങാട് പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സൂപ്പിക്കടയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 160 പേർ പങ്കെടുത്തു. ഇതിൽ 107 പേരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച മരിച്ചവരുടെ അടുത്ത ബന്ധുക്കളുടേതും അയൽവാസികളുടേതും ഉൾപ്പെടെ 20 രക്തസാമ്പിളുകൾ എടുത്ത് അയച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മരിച്ചവരുടെ വീടി​െൻറ പരിസരപ്രദേശങ്ങളിൽ ഫോഗിങ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.