നിതി ആയോഗിലെ അസ്വസ്​ഥതകൾ

കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ ചേർന്ന കേന്ദ്ര സർക്കാറി​െൻറ നയരൂപവത്കരണ വേദിയായ നിതി ആയോഗി​െൻറ നാലാം ഭരണസമിതി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാർ ഉയർത്തിയ വിമർശനങ്ങൾ ഏറെ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നതാണ്. ഏതേതു ലക്ഷ്യങ്ങളും പരിപാടികളും വരച്ചുകാട്ടിയാണോ എൻ.ഡി.എ സർക്കാർ നിതി ആയോഗിനു രൂപം നൽകിയത്, അതൊക്കെയും വെറുതെയായി എന്നാണ് ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നെത്തിയ മുഖ്യമന്ത്രിമാർ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും നയരൂപവത്കരണത്തിൽ പങ്കാളികളാക്കി സഹകരണാത്മക ഫെഡറലിസത്തിലൂടെ സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടിയെടുക്കുകയാണ് നിതി ആേയാഗി​െൻറ ലക്ഷ്യമായി പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ അതുവരെ നിലനിന്ന ആസൂത്രണകമീഷൻ വേണ്ടത്ര ഫലപ്രദമല്ലെന്ന കാരണം പറഞ്ഞാണ് പുതിയ പരിഷ്കൃതവേദിയായി നിതി ആയോഗിനെ കൊണ്ടുവന്നത്. എന്നാൽ, പ്രയോഗത്തിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതൊഴിച്ചാൽ ഒന്നും നടക്കുന്നില്ല എന്നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മുഖ്യമന്ത്രിമാർ വ്യക്തമാക്കിയത്. സാമ്പത്തികരംഗത്തെ ആസൂത്രണത്തിൽ പഴയതിലും ഭേദപ്പെട്ട ഒരു പങ്ക് സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പലതിലും കേന്ദ്രത്തി​െൻറ തീരുമാനം അടിച്ചേൽപിക്കുന്ന രീതിയാണ് അനുവർത്തിച്ചുവരുന്നത്. കാർഷികമേഖലയിലെ കടുത്ത പ്രതിസന്ധികൾ പരിഹരിക്കുന്നതിന് കേന്ദ്രത്തി​െൻറ സഹായം പല സംസ്ഥാനങ്ങളും തേടിയെങ്കിലും അക്കാര്യത്തിൽ കേന്ദ്രത്തിന് മറുപടിയുണ്ടായില്ല. എന്നാൽ, കൃഷിയിൽ കൂടുതൽ കോർപറേറ്റ് നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ കർഷകരുടെ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്ന തീരുമാനത്തിനെതിരെ പല സംസ്ഥാനങ്ങളും എതിർപ്പ് ഉയർത്തിയിട്ടുണ്ടെങ്കിലും മോദി സർക്കാർ അത് ചെവിക്കൊണ്ടിട്ടില്ല. കാർഷികവിളകൾക്ക് ഉയർന്ന താങ്ങുവില നൽകുന്നതടക്കമുള്ള നിർദേശങ്ങൾക്കും കേന്ദ്രത്തി​െൻറ പക്കൽ വ്യക്തമായ മറുപടിയുണ്ടായില്ല. സാമ്പത്തികപുരോഗതിക്കായി ഒരു മെയ്യും മനസ്സുമായി ടീം ഇന്ത്യയായി കൂട്ടായ പ്രവർത്തനം കാഴ്ചവെക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെയാണ് നാലാമത് ഭരണ സമിതിയോഗം തുടങ്ങിയതു തന്നെ. എന്നാൽ, ഇൗ സഹകരണവും കൂട്ടായ്മയും കേന്ദ്രം നിർദേശിക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിൽ മതി എന്നാണ് നരേന്ദ്ര മോദി പറഞ്ഞതി​െൻറ വ്യംഗ്യം എന്ന് പിന്നീട് യോഗത്തിലെ ചർച്ചയിൽ വ്യക്തമായി. പദ്ധതികൾ പലതും പ്രഖ്യാപിക്കുന്നതിനപ്പുറം നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കൃത്യമായ നിലപാടോ നയമോ കേന്ദ്രസർക്കാർ എടുക്കുന്നില്ല. ആഗോളവിപണിയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കാർഷികവ്യാപാരരംഗം പരിവർത്തിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല. വിളകളുടെ താങ്ങുവില, ഇൻഷുറൻസ് പദ്ധതി എന്നിവയിലൊക്കെ എം.എസ്. സ്വാമിനാഥൻ കമ്മിറ്റി സമർപ്പിച്ച ശിപാർശകൾ മുന്നിലുള്ളപ്പോഴും ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. നോട്ടുനിരോധനവും ബാങ്കിങ് മേഖലയിലെ തലതിരിഞ്ഞ പരിഷ്കാരങ്ങളുംമൂലം സാധാരണക്കാരും കർഷകരും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ബാങ്കിങ് ജീവനക്കാരും ഒരുപോലെ അസ്വസ്ഥരാണ്. ഇതൊന്നും അഭിമുഖീകരിക്കാനുള്ള ശ്രമം കേന്ദ്രത്തി​െൻറ ഭാഗത്തുനിന്നു കാണുന്നില്ല. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരത്തിയ പരാതികൾ കേരളവും കർണാടകവും പങ്കിട്ടു. സംസ്ഥാനത്തിനു പ്രത്യേകപദവി എന്ന പ്രലോഭനവുമായി ആന്ധ്രയുടെ പിന്നാലെയുണ്ട് കേന്ദ്രമെങ്കിലും ഇതു വെറും തട്ടിപ്പാണ് എന്നതാണ് അനുഭവം. ആ പേരിൽ ഒരു പ്രത്യേക സഹായമോ സാന്ത്വനമോ കേന്ദ്രത്തിൽനിന്നു ലഭിച്ചിട്ടില്ല. തെലങ്കാന മുറിച്ചുമാറ്റിയേപ്പാൾ നൽകിയ ഇൗ വാഗ്ദാനലംഘനമായിരുന്നു നായിഡു ചൂണ്ടിക്കാട്ടിയതെങ്കിൽ, ആണ്ടുകൾ പലതു കഴിഞ്ഞിട്ടും ബിഹാറിനും ഇതേ പേരിൽ അവഗണന നേരിടേണ്ടി വരുന്നുവെന്ന് ബി.ജെ.പിയുടെ മിത്രം നിതീഷ്കുമാറും പരിഭവം പങ്കിട്ടു. വികസനകാര്യത്തിൽ രാഷ്ട്രീയം കലർത്തി പക്ഷപാതം കാണിക്കുന്നതും നായിഡു വിവരിച്ചു. ആന്ധ്രക്ക് സ്പെഷൽ പാക്കേജ് ഇനത്തിൽ 450 കോടി നൽകിയപ്പോൾ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലക്കു മാത്രം അനുവദിച്ചത്. 4500 കോടിയാണ്. സ്റ്റേറ്റിന് അനുവദിച്ച തുകയിൽനിന്നു 350 കോടി രൂപ തിരികെ പിടിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്യുന്നവർ സ്വന്തം പണം വിനിമയം നടത്താനുള്ള സ്വാതന്ത്ര്യമെങ്കിലും കർഷകർക്ക് നൽകിയിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. എന്നാൽ, നോട്ടുനിരോധനം അതും നിഷ്ഫലമാക്കി. ആഗോളവിപണിയിൽ എണ്ണക്ക് വില കുറയുേമ്പാഴും അതി​െൻറ ആനുകൂല്യം മധ്യവർഗത്തിനും കർഷകർക്കും ഒരുപോലെ നിഷേധിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഫെഡറൽ ഘടനയെ ഇല്ലാതാക്കുന്ന പ്രവർത്തനരീതിയാണ് ഗവൺമ​െൻറിേൻറതെന്ന് തെളിയിക്കുന്നതാണ് ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗവർണർ ഒാഫിസിൽ നടത്തിവരുന്ന കുത്തിയിരിപ്പു സമരം. രാജ്യതലസ്ഥാനത്ത് പ്രാഥമികാവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് ഇത്ര പ്രയാസപ്പെടേണ്ടി വരുന്നെങ്കിൽ വിദൂര സംസ്ഥാനങ്ങളുടെ സ്ഥിതിയെന്താവും എന്ന മമത ബാനർജിയുടെ ചോദ്യവും ചെന്നു കൊള്ളുന്നത് കേന്ദ്രത്തി​െൻറ ഫെഡറൽ സ്വഭാവസംരക്ഷണമെന്ന വായ്ത്താരിക്കു മേലാണ്. സംസ്ഥാനങ്ങൾ മികച്ച പ്രകടനം നടത്തുന്നത് അവരെ ശിക്ഷിക്കാനുള്ള ഉപാധിയായി കാണരുതെന്ന് മമത പറഞ്ഞപ്പോൾ, വികസനനിലവാരം നോക്കിവേണം സംസ്ഥാനങ്ങളെ സഹായത്തി​െൻറ കാര്യത്തിൽ വർഗീകരിക്കേണ്ടതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു നിർദേശിച്ചു. 15ാം ധനകാര്യകമീഷൻ സംസ്ഥാനങ്ങളുടെ വർഗീകരണത്തിന് മാനദണ്ഡമായി 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് അവലംബിക്കുന്നതിനെ പലരും എതിർത്തു. കൂടുതൽ ജനവിഭാഗങ്ങൾ വികസനത്തി​െൻറ കാര്യത്തിൽ സർക്കാർ പരിഗണനക്കു പുറത്താകുമെന്നതാണ് ഇതി​െൻറ ഫലമെന്നും 1971ലെ സെൻസസ് മാനദണ്ഡമാക്കുകയാണ് ചെറിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രയോജനകരമെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള പദ്ധതികളിൽ നേരിട്ട വിവേചനം തമിഴ്നാട് വിവരിച്ചപ്പോൾ 85 ലക്ഷം കർഷകർ വായ്പ തിരിച്ചടക്കാനാവാത്ത പ്രതിസന്ധിയിൽ അകപ്പെട്ട കഥയാണ് നവാഗതനായ കർണാടക മുഖ്യമന്ത്രി എച്ച്്.ഡി. കുമാരസ്വാമിക്ക് പറയാനുണ്ടായിരുന്നത്. ചുരുക്കത്തിൽ, പദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും സഹകരണത്തോടെ മുന്നോട്ടുനീങ്ങി രാജ്യത്തി​െൻറ സാമ്പത്തികവളർച്ച നിരക്ക് കൂടുതൽ മെച്ചപ്പെടുത്താൻ ഒരു മെയ്യും മനസ്സുമായി ടീം ഇന്ത്യയായി മുന്നോട്ടു നീങ്ങാൻ ആഹ്വാനം ചെയ്യുേമ്പാഴും പ്രയോഗത്തിൽ അതിനു കടകവിരുദ്ധമായ സമീപനമാണ് മോദി സർക്കാർ കൈക്കൊള്ളുന്നത് എന്ന പരിഭവം പങ്കിടുകയായിരുന്നു നിതി ആയോഗി​െൻറ നാലാം യോഗത്തിൽ സംബന്ധിച്ച വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാഷ്ട്രീയവിധേയത്വം മൂലം മൗനം പാലിച്ചപ്പോൾ അത്തരം ബാധ്യതകളില്ലാത്ത മറ്റെല്ലാവരും കേന്ദ്രത്തി​െൻറ സംസ്ഥാനസമീപനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു. പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുന്നതിനപ്പുറം പ്രയോഗത്തിൽ വരുത്താൻ കൂട്ടായ നീക്കം അനിവാര്യമാണ്. അത്തരമൊരു ടീം സ്പിരിറ്റ് നൽകാനുള്ള ബാധ്യതയും കേന്ദ്രത്തിനാണ്. അക്കാര്യത്തിൽ എൻ.ഡി.എ സർക്കാർ ദയനീയ പരാജയമാണ് എന്നാണ് നിതി ആയോഗി​െൻറ ഭരണസമിതി യോഗത്തിൽ വെളിവായത്. അതുകൊണ്ട്, സുസ്ഥിരവികസനത്തിനു ആത്മാർഥമായി ശ്രമിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള പ്രവർത്തനമാണ് പ്രാഥമികമായി നടത്തേണ്ടത്. ഇല്ലെങ്കിൽ, മുൻ സർക്കാറുകളുടെ പദ്ധതികളും പരിപാടികളും പേരുമാറ്റി മുഖം മിനുക്കിയെന്നു പ്രധാനമന്ത്രിക്കും പാർട്ടിക്കും അന്യോന്യം ആശ്വസിക്കാമെന്നല്ലാതെ ജനത്തിനു മുന്നിൽ അവരുടെ മുഖം കൂടുതൽ വികൃതമാകുകയേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.