കക്കാടംപൊയിൽ വാട്ടർ തീം പാർക്കിനു സമീപം യുവാക്കൾക്ക് മർദനമേറ്റു * രണ്ടു പൊലീസുകാർ ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തു തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾക്ക് മർദനമേറ്റു. കൊടിയത്തൂർ സ്വദേശികളായ ഷാനു ജസീം കമ്പളത്ത്, ഷെറിൻ അഹമ്മദ് വടക്കുവീട്ടിൽ, ഷഹദ് അബ്ദുറഹ്മാൻ ചാലക്കൽ, മുഹമ്മദ് അൽത്താഫ് പറക്കുഴി എന്നിവർക്കാണ് മർദനമേറ്റത്. ആക്രമണത്തിൽ ഷാനു ജസീമിെൻറ മൂക്കിന് സാരമായി പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 14 പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പൊലീസുകാർക്കും കണ്ടാലറിയുന്ന 12 പേർക്കുമെതിരെയാണ് കേസെടുത്തത്. താമരശ്ശേരി സി.ഐ അഗസ്റ്റിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. തിരുവോണ തലേന്ന് രാത്രി പന്ത്രണ്ടോടെ വാട്ടർ തീം പാർക്കിെൻറ 200 മീറ്റർ അകലെയാണ് ആക്രമണം. കക്കാടംപൊയിൽ വാട്ടർ തീം പാർക്കിെൻറ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് ഒരു സംഘമാളുകൾ മർദിച്ചതെന്ന് ഇരകൾ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. മർദനമേറ്റ യുവാക്കളെ പൊലീസ് മുട്ടുകാലിൽ ഏറെനേരം നിർത്തിയതായുള്ള പരാതിയിലാണ് പൊലീസുകാർക്കെതിരെ കേസെടുത്തത്. പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്നും ഇവർ ആരോപിച്ചു. പാർക്കിന് സമീപത്തെ ഷെഡിന് തീപിടിച്ച വിവരമറിഞ്ഞാണ് തിരുവമ്പാടി പൊലീസ് രാത്രി ഒന്നോടെ സ്ഥലത്തെത്തിയതെന്നാണ് പൊലീസ് വിശദീകരണം. അപ്പോൾ യുവാക്കളെ മർദനമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.