നാദാപുരം: നാദാപുരം ടൗൺ നടപ്പാതക്ക് കൈവരി നിർമിക്കുന്നതിന് ജനകീയ അളവെടുപ്പ് നടന്നതിന് പിറകെ മരാമത്ത് അധികൃതരും അളവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായാണ് രണ്ട് അളവെടുപ്പും നടന്നത്. രാവിലെ നടന്ന ജനകീയ സമിതിയുടെ അളവെടുപ്പിന് എരോത്ത് ഷൗക്കത്ത്, ഡോ. ഹമീദ്, പി.കെ. ലത്തീഫ്, കെ.കെ.സി സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി. നാദാപുരം ഗവ. യു.പി സ്‌കൂൾ മുതൽ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്താണ് കൈവരി നിർമിക്കുന്നത്. വർഷങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാലാണ് തങ്ങൾ കൈവരി നിർമിക്കാൻ ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങിയതെന്നാണ് ജനകീയ സമിതി പറയുന്നത്. വൈകീട്ട് മരാമത്ത് എൻജിനീയർമാർ യൂത്ത് ലീഗ് നേതാക്കളുടെ ആവശ്യപ്രകാരം എത്തിയാണത്രെ അളവെടുപ്പ് നടത്തിയത്. കൈവരി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തേ സമരം നടത്തിയിരുന്നു. പാറക്കടവ് മരാമത്ത് റോഡ് നിർമാണ പുരോഗതി പരിശോധിക്കാൻ വന്നതിനിടയിലാണ് മരാമത്ത് എൻജിനീയർമാർ നാദാപുരത്തുമെത്തിയത്. മൂന്നു വർഷം മുമ്പ് ടി.ഐ.എം ഗേൾസ് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനി സ്‌കൂൾ വിട്ടുപോകുന്നതിനിടയിൽ നാദാപുരം ടൗണിൽ ബസിടിച്ച് മരിച്ചതിനെ തുടർന്നാണ് നടപ്പാതയും കൈവരിയും നിർമിക്കണമെന്ന മുറവിളി ഉയർന്നത്. കഴിഞ്ഞ വർഷം കല്ലാച്ചിയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനത്തിന് വന്ന മരാമത്ത് മന്ത്രി സുധാകരന് ഇത് സംബന്ധമായി ടി.ഐ.എം സ്കൂൾ വിദ്യാർഥികൾ നിവേദനം നൽകിയിരുന്നു. കൈവരി നിർമിക്കുമെന്ന് മന്ത്രി കുട്ടികൾക്ക് ഉറപ്പും നൽകി. എന്നാൽ, തുടർ നടപടി മുടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.