'സ്കൂൾ ടാക്കീസ്' നടക്കാവ് സ്കൂളിൽ നിന്ന് ഓടിത്തുടങ്ങി

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളിൽ ചലച്ചിത്രാവബോധം സൃഷ്ടിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിൽ വിദ്യാരംഗം കലാസാംസ്കാരികവേദിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കീസും ചേർന്ന് നടത്തുന്ന 'സ്കൂൾ ടാക്കീസ്' പദ്ധതിക്ക് നടക്കാവ് ജി.ജി.എച്ച്.എസ്.എസിൽ തുടക്കമായി. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമ ഉൾപ്പെടെ നല്ല കലാസൃഷ്ടികളെല്ലാം മതനിരപേക്ഷതയെ ഉന്നതിയിലെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരികളുടെ സംരക്ഷണത്തിന് കീഴിൽ ഇപ്പോൾ മതനിരപേക്ഷത തകർക്കപ്പെടുകയാണ്. ചരിത്രംപോലും മാറ്റിമറിക്കാനാണ് ശ്രമം. മഹാത്്മാഗാന്ധിയുടെ കൊലയാളിയെ മഹത്ത്വവത്കരിക്കുന്നു. അവരുടെ പേരിൽ ക്ഷേത്രം പണിയുന്നു, അവർക്കായി പാർലമ​െൻറിൽ സംസാരിക്കുന്നു. വർഗീയതക്കെതിരെ നിലപാട് എടുക്കുന്നവർ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ വിനോദം മാത്രമല്ല, പുതിയ കാര്യങ്ങളും നല്ല സംസ്കാരവും കുട്ടികളിൽ ഇതിലൂടെ പരിശീലിപ്പിക്കാനാവും. പുതിയ ഒരുപാട് ജീവിതങ്ങൾ പഠിക്കാനും സിനിമയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ ജോസഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മഹേഷ് പഞ്ചു, ദീദി ദാമോദരൻ, സ്കൂൾ പ്രിൻസിപ്പൽ സി.എ. കുര്യാക്കോസ്, എൻ. മുരളി, കെ. രതീഷ് എന്നിവർ സംസാരിച്ചു. വി. നിരഞ്ജന സ്വാഗതവും മധു ജനാർദനൻ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കായി ലോകോത്തര നിലവാരമുള്ള സിനിമകൾ സബ്ടൈറ്റിലോടുകൂടി പ്രദർശിപ്പിക്കുന്ന പദ്ധതിയാണ് സ്കൂൾ ടാക്കീസ്. ഉദ്ഘാടനചടങ്ങിനുശേഷം വജ്ദ, വൈറ്റ് ഗോഡ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.