PARAMBARA 2. പൊന്നുംവില ലഭിച്ചിട്ടും പാപ്പരായവർ ഇവർ

(കേരളത്തിന് വെളിച്ചമേകാൻ നഷ്ട ജീവിതം തിരഞ്ഞെടുത്ത നാട്-- part -2) പൊന്നുംവില ലഭിച്ചിട്ടും പാപ്പരായവർ ഇവർ *സങ്കടവും സന്തോഷവും പങ്കുവെച്ച് വിട്ടുപോയവരെല്ലാം ഇക്കഴിഞ്ഞ േമയിലാണ് ഒന്നിച്ചത് -റഫീഖ് വെള്ളമുണ്ട പടിഞ്ഞാറത്തറ: നാടി​െൻറ വികസനമായി എടുത്തുകാണിക്കാൻ കഴിയുന്ന 'വലിയ പദ്ധതി'യായി ബാണാസുര സാഗർ ഇന്ന് മാറി. അപ്പോഴും അതിനുവേണ്ടി പറിച്ചു നടേണ്ടിവന്നവരുടെ കണ്ണീർ ഉണങ്ങിയിട്ടില്ല. പത്തും പതിനഞ്ചും ഏക്കർ സ്ഥലം തുച്ഛവിലക്ക് സർക്കാറിനു നൽകിയാണ് പലരും ഇവിടെനിന്നും മനസ്സില്ലാ മനസ്സോടെ പിൻവാങ്ങിയത്. സർക്കാർ പൊന്നുംവിലയെന്ന് പറഞ്ഞു നൽകിയ തുക കിട്ടാൻതന്നെ പലർക്കും എട്ടും പത്തും വർഷം കാത്തിരിക്കേണ്ടിയും വന്നു. പുനരധിവാസത്തി​െൻറ നേരുകൾ തിരയുമ്പോൾ ഇവിടെനിന്നുപോയ ഭൂരിഭാഗം പേർക്കും മറ്റൊരു വിലാസം ഉണ്ടായിട്ടില്ല. പുതിയ താമസസ്ഥലത്ത് തരിയോടുനിന്നും വന്നവർ എന്ന മേൽവിലാസമാണ് പലർക്കും ഇന്നും ഉള്ളത്. ഒരു ഏക്കർ സ്ഥലത്തിന് ടൗണിനോട് ചേർന്ന സ്ഥലങ്ങളിൽ 50,000വും മറ്റിടങ്ങളിൽ 30,000 രൂപയുമാണ് കുടിയൊഴിപ്പിച്ച സമയത്ത് സർക്കാർ നൽകിയത്. ബാങ്കിൽനിന്ന് കടമെടുത്ത് കൃഷിയും, കിടപ്പാടവും ഒരുക്കിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പൊന്നുംപണം മറ്റൊരു സ്ഥലത്ത് താമസം തുടങ്ങുന്നതിന്ന് ഉപകാരപ്പെട്ടുമില്ല. സർക്കാർ പ്രഖ്യാപിച്ച പണം ബാങ്ക് ലോൺ കഴിച്ച് ബാക്കി മാത്രമാണ് നൽകിയത്. ഇത് ചെറുകിട തോട്ടം മാത്രമുള്ള കുടുംബങ്ങൾക്ക് തിരിച്ചടിയായി. വീടും കൃഷിയിടങ്ങളും വിട്ട് വാടകവീട്ടിൽ അഭയംതേടി ഒടുവിൽ ഒന്നുമില്ലാതെ മരണത്തിന് കീഴടങ്ങിയവരും ധാരാളമുണ്ട്. തരിയോട് ടൗണിൽ താമസക്കാരനും സ്വന്തമായി കടമുറികളും ഉണ്ടായിരുന്ന അവറാൻ ഇതി​െൻറ ഉദാഹരണമായിരുന്നെന്ന് അന്ന് തരിയോട് പഞ്ചായത്ത് പ്രസിഡൻറായിരുന്ന എം.പി. മുസ്തഫ പറയുന്നു. വാടകക്ക് നൽകിയിരുന്ന ത‍​െൻറ കടമുറികളിൽനിന്നും മാസം 2000 രൂപ വരുമാനമുണ്ടായിരുന്നു. ബാങ്കിൽനിന്നും കടമെടുത്ത് കൃഷിയും കച്ചവടവും നടത്തിയിരുന്ന അവറാൻ സർക്കാരിൽനിന്നും ലഭിച്ച തുച്ഛവില കൊണ്ട് കടംതീർത്ത് ഒടുക്കം ഈങ്ങാപ്പുഴയിലെ വാടക വീട്ടിലാണ് എത്തിയത്. മരണംവരെ സ്വന്തമായി ഒരു വീട് എന്നത് അദ്ദേഹത്തി‍​െൻറ സ്വപ്നമായിരുന്നെന്നും മുസ്തഫ പറയുന്നു. രോഗങ്ങളോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് കരുപ്പിടിപ്പിച്ച തങ്ങളുടെ ജീവിതം കേരളത്തിനാകെ വെളിച്ചം നൽകാൻ സമർപ്പിച്ച നിരവധിപേർ ഇരുട്ടു നിറഞ്ഞ ജീവിതത്തിലാണ് ഇന്ന്. മാരകരോഗം പിടിപെട്ട് ചികിത്സക്ക് വകയില്ലാതെ ജീവിക്കുന്ന നിരവധിപേർ കേരളത്തി​െൻറ വിവിധ ഭാഗങ്ങളിലും വയനാട്ടിലുമായി ചിതറിക്കിടക്കുന്നുണ്ട്. കുടിയൊഴിഞ്ഞു പോയി പലയിടത്തായി ചിതറി ജീവിക്കുന്നവർ 30 വർഷത്തിനുശേഷം 2017 മെയ് 14ന് തരിയോടി​െൻറ മണ്ണിൽ വീണ്ടും ഒരുമിച്ചുകൂടിയിരുന്നു.- പതിറ്റാണ്ടുകൾക്കുശേഷം കണ്ടുമുട്ടിയ ആയിരങ്ങളുടെ കണ്ണുകളിലാകെ സ്നേഹവും പരസ്പരം സ്നേഹിച്ചു ജീവിച്ച തരിയോടി​െൻറ പൂർവകാലവും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു സംഗമം. തൃശൂർ, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് കുടിയേറിയവർ സംഗമത്തിനെത്തിയിരുന്നു. അവർ പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചപ്പോഴാണ്‌ കൂടെയുള്ള പലരും ദുരിതക്കയത്തിലേക്കാണ് തങ്ങളുടെ ജീവിതം പറിച്ചുനട്ടതെന്ന് പരസ്പരമറിയുന്നത്. അണക്കെട്ടന്ന വികസന വിസ്മയത്തിനു മുമ്പിൽ ജീവിതം കൈവിട്ടുപോയവരും തിരികെ പിടിച്ചവരും ധാരാളം. ടൗണിനോട് ചേർന്ന് ജീവിച്ചിരുന്നവരാണ് കുടിയൊഴിപ്പിക്കലി​െൻറ പരാജയം രുചിച്ചത്. അഞ്ച് സ​െൻറും 10 സ​െൻറും സ്ഥലമുണ്ടായിരുന്നവർക്ക് തുച്ഛമായ തുകയാണ് ലഭിച്ചത്. ബാങ്കിൽനിന്നും കടമെടുത്തിരുന്ന പലർക്കും മിച്ചം ഒന്നുമില്ലായിരുന്നു. ജനസംഖ്യയിൽ 30 ശതമാനം ഉണ്ടായിരുന്ന ആദിവാസികൾക്കും ദുരിതം തീരുന്നില്ല. കിടപ്പാടമില്ലാത്തവർ ഇനിയും ധാരാളം അവശേഷിക്കുന്നു. രണ്ടും മൂന്നും സ്ഥലത്തേക്ക് വർഷങ്ങൾക്കിടയിൽ മാറ്റിപ്പാർപ്പിച്ച ആദിവാസി കുടുംബങ്ങൾ ഇന്നും പരാധീനതകൾക്ക് നടുവിലാണ്. വ്യത്യസ്ത സംസ്ക്കാരമുള്ള ഇരു വിഭാഗങ്ങളെ ഒരേ കോളനിയിലേക്ക് മാറ്റിയതി​െൻറ പൊല്ലാപ്പ് അംബേദ്കർ കോളനിയിലടക്കം ഇന്ന് ആദിവാസികൾ നേരിടുന്നുണ്ട്. കുടിയൊഴിപ്പിച്ച സമയത്ത് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് നീണ്ടകാലം തരിയോട് പഞ്ചായത്ത് ഭരണം നടത്തിയ എം.പി. മുസ്തഫ സാക്ഷ്യപ്പെടുത്തുന്നു. 1979 മുതൽ 1993 വരെ തുടർച്ചയായ 14 വർഷം ഇദ്ദേഹമായിരുന്നു പഞ്ചായത്ത് പ്രസിഡൻറ്. 75 വയസ്സ് പ്രായമുള്ള മുസ്തഫ ഭാര്യ റുഖിയയോടൊപ്പം ഇപ്പോൾ കണ്ണൂർ കാടാച്ചിറയിലാണ് താമസം. മകൻ നൗഷാദ് പടിഞ്ഞാറത്തറ പഞ്ചായത്തംഗമാണ്. കുടിയൊഴിപ്പിക്കൽ തുടങ്ങിയ സമയത്ത് നാട്ടുകാർ ചേർന്ന് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാനും മുസ്തഫയായിരുന്നു. അന്നത്തെ വൈദ്യുതി വകുപ്പുമന്ത്രി ആർ. ബാലകൃഷ്ണപിള്ളയുമായി ഉണ്ടാക്കിയ കരാറിൽ 30 ആവശ്യങ്ങൾ ആക്ഷൻ കമ്മിറ്റി വെച്ചിരുന്നു. ഇവിടെനിന്ന് മാറുന്നവർക്ക് മൂന്ന് വൈദ്യുതി തൂണുകൾവരെ സൗജന്യം നൽകി വൈദ്യുതി നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നതുമായിരുന്നു സർക്കാറി​െൻറ അന്നത്തെ പ്രധാന വാഗ്ദാനങ്ങൾ. എന്നാൽ, പിന്നീട് പലതും പാലിക്കപ്പെട്ടില്ലെന്ന് മുസ്തഫ പറഞ്ഞു. പണം വാങ്ങിയാണ് പലർക്കും വൈദ്യുതി നൽകിയത്. സർക്കാർ ജോലിയെന്നത് ഫയലിൽപോലും ഇല്ലാതായിരിക്കുന്നു. ഇവിടെനിന്നും ഏറ്റവും ഒടുവിൽ ഒഴിവായത് കരിങ്കണ്ണി കോളനിയിലെ ആദിവാസികളാണ്. മുമ്പുകാലത്ത് കുടിയൊഴിപ്പിച്ചവർക്കെന്ന പോലെ അവർക്കും അർഹമായത് ലഭിച്ചില്ലെന്ന പരാതിയുണ്ട്. റിസർവോയറിനകത്തു നിന്നും സമീപത്തെ വനത്തിനോട് ചേർന്ന ഭൂമിയിലേക്ക്‌ മാറ്റിപ്പാർപ്പിച്ച ആദിവാസി കുടുംബങ്ങൾ വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലത്ത് ജീവൻ പണയം വെച്ചാണ് ജീവിക്കുന്നത്. ഇങ്ങനെയെല്ലാം പുനരധിവാസത്തി​െൻറ സങ്കട കടലായി തരിയോട് പൂർവ നിവാസികളുടെ ജീവിതം മാറിമറിഞ്ഞു. (തുടരും) WDL DAM 3 തരിയോട് പൂർവ നിവാസികളുടെ സംഗമത്തിന് എത്തിയവർ WDL DAM 4 തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന എം.പി. മുസ്തഫ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.