എം.ആർ വാക്സിൻ നിഷേധിച്ച സംഭവം; ഡോക്ടറെ പിരിച്ചുവിട്ടു

മാനന്തവാടി: മീസില്‍സ്-റുബെല്ല കുത്തിവെപ്പിനായി കുട്ടികളുമായെത്തിയ രക്ഷിതാക്കളെ അപമാനിക്കുകയും കുത്തിവെപ്പ് നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. കാട്ടിക്കുളം ബേഗൂർ പി.എച്ച്.സിയിലെ ഡോക്ടർ ശിവദാസിനെയാണ് ആരോഗ്യകേരളം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. വി. ജിതേഷ് ജോലിയിൽനിന്നും പിരിച്ചുവിട്ടത്. ആരോഗ്യകേരളം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടറാണ് ശിവദാസ്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡോക്ടർ വീഴ്ചവരുത്തിയതായി ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് ഡോക്ടർക്കെതിരായ നടപടിക്ക് ആധാരമായ സംഭവം നടന്നത്. വയനാട് ജില്ലക്കു പുറത്തുനിന്നും വന്ന കുട്ടികൾക്കാണ് കുത്തിവെപ്പ് നിഷേധിച്ചത്. കുത്തിവെപ്പ് നിഷേധിക്കപ്പെട്ട നാലു കുട്ടികളും തലച്ചോര്‍ സംബന്ധമായ അസുഖമുള്ളവരാണ്. ആശുപത്രിയിലെത്തിയപ്പോൾ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കേണ്ട കാര്യമില്ലെന്നും ഇവര്‍ വിവാഹിതരാവാനൊന്നും സാധ്യതയില്ലെന്നുമാണ് ഡോക്ടര്‍ രക്ഷിതാക്കളെ അറിയിച്ചതെന്നായിരുന്നു പരാതി. കുത്തിവെപ്പു നിഷേധിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്ത നടപടിയെത്തുടർന്നാണ് രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ടുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.