അഞ്ചുവർഷം മുമ്പ്​ ദേവദാസിയാക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

ബംഗളൂരു: അഞ്ചുവർഷം മുമ്പ് മാതാപിതാക്കളും അമ്പലത്തിലെ പൂജാരിയും ചേർന്ന് ദേവദാസിയാക്കിയ പെൺകുട്ടിയെ മോചിപ്പിച്ചു. കലബുറഗിക്കടുത്ത ഗ്രാമത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കലബുറഗി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്. പത്തുവയസ്സുകാരിയായ പെൺകുട്ടി ഇപ്പോൾ അഞ്ചാംക്ലാസിൽ പഠിക്കുകയാണ്. പെൺകുട്ടിയുടെ മാതാപിതാക്കളെയും പൂജാരിയെയും കലബുറഗി പൊലീസ് അറസ്റ്റ് ചെയ്തു. ചൈൽഡ്ലൈൻ ഹെൽപ് നമ്പറിൽ ലഭിച്ച വിവരത്തെ തുടർന്നാണ് ദേവദാസി പെൺകുട്ടിയെക്കുറിച്ച് അധികൃതർ അറിയുന്നത്. വ്യാഴാഴ്ച ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്നയാളിൽനിന്ന് പെൺകുട്ടിയെ ഏറ്റെടുത്തു. മാതാപിതാക്കളും ക്ഷേത്ര പൂജാരിയും കുറ്റം സമ്മതിച്ചു. 40 വർഷമായി താൻ ദേവദാസി ചടങ്ങുകൾ നടത്തുന്നതായും 1,000ത്തിലേറെ പെൺകുട്ടികളെ ദേവദാസികളാക്കിയതായും 70കാരനായ പൂജാരി ശരണപ്പ വെളിപ്പെടുത്തി. മാതാപിതാക്കളുടെ പൂർണ സമ്മതത്തോടെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മകളുടെ ഏറെക്കാലത്തെ അസുഖത്തിന് പ്രതിവിധി തേടിയ തങ്ങളോട് പരിഹാരമായി പൂജാരി മകളെ ദേവദാസിയാക്കാൻ നിർേദശിക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. 1982ലെ കർണാടക ദേവദാസി ആക്ട് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒളിഞ്ഞും മറഞ്ഞും ദേവദാസി സമ്പ്രദായം നിലനിൽക്കുന്നുണ്ട്. കൂടുതലും ദലിത് സമുദായത്തിൽപ്പെട്ട പെൺകുട്ടികളെയാണ് ആചാരപ്രകാരം ദേവദാസികളാക്കുന്നത്. ദേവദാസികളുടെ സംരക്ഷണം ഏറ്റെടുക്കുന്നയാളുടെ കൂടെ പിന്നീട് ഇവരെ പറഞ്ഞയക്കും. ഇവർ പലപ്പോഴും ൈലംഗിക ചൂഷണത്തിന് വിധേയരാവാറുണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.