വീടുകളില്‍ പൂട്ടുപൊളിച്ച് വന്‍ മോഷണം; 25 പവനും 50,000 രൂപയും കവര്‍ന്നു

കൊടിയത്തൂര്‍: കോഴിക്കോട്, മലപ്പുറം ജില്ലതിര്‍ത്തിയിലെ വീടുകളില്‍ വ്യാഴാഴ്ച രാത്രി വന്‍ മോഷണം. അരക്കിലോമീറ്റര്‍ പരിധിയില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവ്, കീഴുപറമ്പ് പഞ്ചായത്തിലെ കല്ലായി എന്നിവിടങ്ങളിലാണ് സംഭവം. എരഞ്ഞിമാവ് തെഞ്ചീരി പറമ്പ് ഗഫൂറിന്‍െറ വീട്ടില്‍ നടന്ന മോഷണത്തില്‍ 20 പവനിലധികം സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ച 6,000 ത്തിലധികം രൂപയും നഷ്ടപെട്ടു. അടുക്കളയുടെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. രാത്രി 1.30നും അഞ്ചിനും ഇടയിലാണ് സംഭവം. രാത്രി ഒരു മണിയോടെയാണ് ഗഫൂറും ഭാര്യയും നാല് മക്കളും അനിയന്‍െറ ഭാര്യയും മൂന്ന് മക്കളും ഉറങ്ങാന്‍ കിടന്നത്. ഇവരുടെ ശരീരത്തിലണിഞ്ഞ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. അലമാരയില്‍നിന്നെടുത്ത മറ്റ് സാധനങ്ങള്‍ വീടിന് പിറകുവശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. മുക്കം എസ്.ഐ സനല്‍രാജ്, കൊടുവള്ളി സി.ഐ ബിശ്വാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. കീഴുപറമ്പ് പഞ്ചായത്തിലെ കല്ലായിയില്‍ പി.കെ. മെഹബൂബിന്‍െറ വീട്ടില്‍ മുന്‍വശത്തെ ജനാലയുടെ കൊളുത്ത് മാറ്റി ഇതിനോട് ചേര്‍ന്ന വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന മെഹബൂബിന്‍െറ മകളുടെ കയ്യിലെ വളകള്‍ മോഷണം പോയി. ഒന്നാം നിലയില്‍ അലമാരയില്‍ സൂക്ഷിച്ച 40,000ത്തിലധികം രൂപയും നഷ്ടപ്പെട്ടു. മെഹബൂബിന്‍െറ മകള്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവിനെ വ്യക്തമായി കാണാനായില്ല. അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.