ചായപൈസപോലും കിട്ടാതെ പോര്‍ട്ടര്‍മാര്‍

കോഴിക്കോട്: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ റെയില്‍വേ പോര്‍ട്ടര്‍മാരുടെ കഷ്ടപ്പാട് ഇരട്ടിച്ചു. കഴിഞ്ഞ ഒരാഴ്ച രാവിലെ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നിട്ടും 100 രൂപ തികച്ചുകിട്ടാത്ത ദിവസങ്ങളായിരുന്നു കൂടുതലെന്ന് പെരുവയല്‍ സ്വദേശി അബ്ദുറഹ്മാന്‍ പറയുന്നു. 68 വയസ്സുള്ള അബ്ദുറഹ്മാനെപ്പോലെ 40ഓളം പേര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടര്‍മാരായിട്ടുണ്ട്. റെയില്‍വേയില്‍നിന്ന് ഒരു ആനുകൂല്യവും കിട്ടാത്ത ഇവര്‍ക്ക് ഒരു ചുമടിന് ലഭിക്കുന്ന 70 രൂപയാണ് ഏക വരുമാനം. 70 രൂപയാണ് ഒരു ചുമടിനെങ്കിലും ചിലര്‍ 50 രൂപയും ചിലര്‍ 100 രൂപയും നല്‍കും. നോട്ട് നിരോധനം വന്നതോടെ ഉള്ള ചില്ലറ ചെലവാകാതിരിക്കാന്‍ ജനങ്ങള്‍ പെട്ടിയും ബാഗുമെല്ലാം സ്വന്തം കൊണ്ടുപോകാന്‍ തുടങ്ങി. ഇതോടെയാണ് പോര്‍ട്ടര്‍മാരുടെ പണി തീരെ കുറഞ്ഞത്. 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ എ.ടി.എമ്മില്‍ എത്താതെയും കൂടുതല്‍ എ.ടി.എം കൗണ്ടറുകള്‍ തുറക്കാതെയും ഈ പ്രശ്നം പരിഹരിക്കാനാകില്ല. 40 വര്‍ഷമായി പോര്‍ട്ടര്‍ ജോലി ചെയ്യുന്ന കാരപ്പറമ്പ് കരുവശ്ശേരി സ്വദേശി അബൂബക്കറും പറഞ്ഞത് ജനങ്ങളുടെയും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുടെയും ദുരിതത്തെക്കുറിച്ചാണ്. ഓട്ടോ വിളിച്ചും മക്കളെ കൈയിലേന്തിയും റെയില്‍വേ സ്റ്റേഷനിലെ എ.ടി.എം കൗണ്ടറുകളിലത്തെി നിരാശരായി ആളുകള്‍ മടങ്ങുന്നത് ദിവസേനയുള്ള ദുരിതക്കാഴ്ചയാണെന്ന് അബൂബക്കര്‍ പറയുന്നു. പ്രായമായ ഒരുപാട് പോര്‍ട്ടര്‍മാര്‍ കോഴിക്കോട് സ്റ്റേഷനിലുണ്ട്. അവരെല്ലാം പുതിയ തീരുമാനത്തിന്‍െറ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.