കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് സമുച്ചയം കൈമാറ്റം നിയമക്കുരുക്കില്‍

കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം യാഥാര്‍ഥ്യമായ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിലെ ഷോപ്പിങ് കോംപ്ളക്സിന്‍െറ കൈമാറ്റം നിയമക്കുരുക്കില്‍. ടെന്‍ഡര്‍ മുക്കം ആസ്ഥാനമായ മാക് അസോസിയേറ്റ്സിന് നല്‍കിയതായി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ടെന്‍ഡറില്‍ പങ്കെടുത്ത മറ്റൊരു കക്ഷി ഹൈകോടതിയില്‍നിന്ന് ടെന്‍ഡറിനെതിരെ സ്റ്റേ നേടിയതോടെയാണ് കൈമാറ്റം വൈകുമെന്ന് ഉറപ്പായത്. മാക് അസോസിയേറ്റ്സിന് ഷോപ്പിങ് കോംപ്ളക്സ് കൈമാറുന്നത് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി. കരാര്‍ വ്യവസ്ഥകള്‍ വ്യക്തമല്ളെന്നും കെ.ടി.ഡി.എഫ്.സി ഒരു കക്ഷിക്ക് അനുകൂലമായി താല്‍പര്യം കാണിച്ചുവെന്നും ആരോപിച്ച് ടെന്‍ഡറില്‍ പങ്കെടുത്ത താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ കെ.കെ. അബ്ദുല്ല നല്‍കിയ പരാതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കെ.ടി.ഡി.എഫ്.സിയും മാക് അസോസിയേറ്റ്സും തമ്മിലുള്ള കരാറുകളുടെ പൂര്‍ണവിവര റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. 50 കോടി തിരികെ വേണ്ടാത്ത നിക്ഷേപവും 50 ലക്ഷം പ്രതിമാസ വാടകയും എന്നാണ് കെ.ടി.ഡി.എഫ്.സിയുടെ മാകുമായുള്ള ധാരണ. എന്നാല്‍, ഇത് എഴുതപ്പെട്ട ധാരണയല്ളെന്നും തിരികെ വേണ്ടാത്ത നിക്ഷേപം എന്ന വ്യവസ്ഥ വാടക കുടിയാന്‍ നിയമത്തില്‍ ഇല്ളെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. കേരള ലീസ് ആന്‍ഡ് റെന്‍റ് ആക്ട് കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് കോംപ്ളക്സിന് ബാധകമല്ലാതാക്കിയ അസാധാരണ ഗസറ്റ് ദുരൂഹമാണെന്നും ഇവര്‍ ബോധിപ്പിച്ചു. തിരികെ ലഭിക്കുന്ന 21 കോടിയും പ്രതിമാസം 50 ലക്ഷം വാടകയുമാണ് പരാതിക്കാരന്‍ ടെന്‍ഡറില്‍ പറഞ്ഞിരുന്നത്. അതേസമയം, നിലവിലെ സ്റ്റേയുടെ സാഹചര്യത്തില്‍, ലോ ഓഫിസര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിവരുടെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി തുടര്‍ന്നുള്ള വിധിയനുസരിച്ചാവും അടുത്ത നടപടിയെന്ന് കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു. ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി മാറ്റി വിളിക്കേണ്ടിവരുമോ തുടങ്ങിയ കാര്യങ്ങള്‍ കോടതി വിധിക്കുശേഷമേ പറയാന്‍ കഴിയൂ എന്നും ഇവര്‍ അറിയിച്ചു. ഇതിന് രണ്ടു മാസമെങ്കിലും എടുക്കും. ഇതോടെ, ഒരാഴ്ചകൊണ്ട് തുറക്കുമെന്ന് കരുതിയിരുന്ന കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ളക്സ് കൈമാറ്റം അനിശ്ചിതത്വത്തിലായി. 2009ല്‍ പ്രവൃത്തി ആരംഭിച്ച്, 2015ല്‍ ഉദ്ഘാടനം നിര്‍വഹിച്ച കെട്ടിടത്തിന്‍െറ കടമുറികളുടെ ടെന്‍ഡര്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിരുന്നില്ല. ഇത് കാരണം ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ ഭക്ഷണമടക്കം കിട്ടാതെ പ്രയാസപ്പെടുകയാണ്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍, ജൂലൈ 30നകം കെട്ടിട കൈമാറ്റം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഫയര്‍ ആന്‍ഡ് സേഫ്റ്റി നിബന്ധനകള്‍ പൂര്‍ത്തിയായാലും കടമുറി കൈമാറ്റം നടക്കാത്ത അവസ്ഥയാണ് ഇപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.