നഷ്ടമായത് സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം

താമരശ്ശേരി: മുന്‍ എം.എല്‍.എയും പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവുമായിരുന്ന കെ. മൂസക്കുട്ടിയുടെ നിര്യാണംമൂലം താമരശ്ശേരിക്ക് നഷ്ടമായത് പ്രദേശത്തെ സാമൂഹിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം. പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനതീതനായ മധ്യസ്ഥന്‍ എന്ന അംഗീകാരവും നേടിയിരുന്നു. 1950കളില്‍ അസംഘടിതരായ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ചാണ് പൊതുരംഗത്ത് പ്രവേശിച്ചത്. താമരശ്ശേരിയുടെ വികസനകാര്യങ്ങളില്‍ അതീവതാല്‍പര്യം പുലര്‍ത്തിയിരുന്ന മൂസക്കുട്ടി അടുത്തകാലത്ത് താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് സെന്‍റര്‍ കെട്ടിടത്തിന് ഫണ്ട് സമാഹരിക്കുന്നതിലും പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്നു. പരപ്പന്‍പൊയിലില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഹൈസ്കൂള്‍ അനുവദിച്ചപ്പോള്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് രൂപവത്കരിച്ച കമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ഒരു കോടിയോളം രൂപ സമാഹരിച്ച് സ്ഥലംവാങ്ങി സര്‍ക്കാറിനെ ഏല്‍പിക്കുകയും ചെയ്തു. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ നിലപാട് സ്വീകരിച്ചുവന്ന ഇദ്ദേഹത്തിന്‍െറ വസതിയില്‍ സമൂഹത്തിലെ നാനാതുറകളില്‍പെട്ടവര്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, ജില്ലാ സെക്രട്ടറി പി. മോഹനന്‍, എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി.കെ. നാണു, പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, കെ. ദാസന്‍, ശശീന്ദ്രന്‍, താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മുന്‍ മന്ത്രി സിറിയക് ജോണ്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പരേതന്‍െറ വീട്ടിലത്തെി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് അഞ്ചോടെ വാവാട് ജുമാമസ്ജിദില്‍ ഖബറക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.