ബീച്ചാശുപത്രി നവീകരിക്കാന്‍ കേരള ചേംബര്‍ ഓഫ് കോമേഴ്സ്

കോഴിക്കോട്: കേരള ചേംബര്‍ ഓഫ് കോമേഴ്സ് നോര്‍തേണ്‍ റീജ്യന്‍െറ ആഭിമുഖ്യത്തില്‍ ബീച്ചാശുപത്രി നവീകരിക്കുന്നു. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും ചേംബര്‍ ഓഫ് കോമേഴ്സ് സഹൃദയരും സഹകരിച്ചാണ് 12 കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഒ.പി ടിക്കറ്റ് കൗണ്ടര്‍, കാന്‍റീന്‍, മാലിന്യസംസ്കരണ പദ്ധതി, മറ്റ് സൗന്ദര്യവത്കരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി തയാറായിട്ടുണ്ട്. ടെക്നിക്കല്‍ സാങ്ഷനുവേണ്ടി സര്‍ക്കാറിലേക്ക് അയച്ചിരിക്കുകയാണ്. കാന്‍റീനും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും അടങ്ങുന്ന പദ്ധതിക്ക് അനുമതിയായി. അത് ഉടന്‍ തുടങ്ങുമെന്നും സംഘാടകര്‍ അറിയിച്ചു. നാലു കമ്പ്യൂട്ടറുകളുമായി ആളുകള്‍ക്ക് ഇരിക്കാന്‍കൂടി സൗകര്യമുള്ള ടിക്കറ്റ് കൗണ്ടറാണ് വിഭാവനം ചെയ്യുന്നത്. നിലവിലെ ടിക്കറ്റ് കൗണ്ടറിനുസമീപത്താണ് പുതിയതും തുടങ്ങുക. ടിക്കറ്റ് കൗണ്ടറില്‍നിന്ന് വെയിലും മഴയുമേല്‍ക്കാതെ നേരിട്ട് ഒ.പിയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമൊരുക്കും. നാലുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പദ്ധതിയുടെ ലോഞ്ചിങ്ങും പ്രോജക്ട് ലോഗോ, വെബ്സൈറ്റ്, ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും മാര്‍ച്ച് ഒന്നിന് വൈകീട്ട് അഞ്ചിന് ബിച്ചാശുപത്രിയില്‍ നടക്കും. ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ആഷിക് പറോള്‍, ബഷീര്‍ ഒമേഗ, സി. ഗോപിരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.