പേരാമ്പ്ര: പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. കുഞ്ഞമ്മദ് മാസ്റ്റര്‍ നാലുവകയില്‍ ശമ്പളവും സുഭിക്ഷ കമ്പനിയുടെ ലാഭവിഹിതവും കൈപ്പറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തുറയൂര്‍ ബി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് 2001 ജനുവരി മുതല്‍ 26 തവണ ദീര്‍ഘകാല അവധിയെടുത്ത ബ്ളോക് പ്രസിഡന്‍റ് അവധിക്കാല ഇടവേളകളില്‍ സ്കൂളില്‍ വീണ്ടും ചേര്‍ന്ന് 5,69,979 രൂപ ശമ്പളം കൈപ്പറ്റി. കൂടാതെ, സുഭിക്ഷ പ്രോജക്ട് മാനേജര്‍ എന്ന നിലയില്‍ സ്കൂളില്‍ പോകാതെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ 2007 മുതല്‍ മൂന്നുവര്‍ഷം സ്കൂളില്‍നിന്ന് ശമ്പളം വാങ്ങിയതായും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. സുഭിക്ഷ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ഡെപ്യൂട്ടേഷനില്‍ വന്ന്, ചെയര്‍മാനായി പ്രവര്‍ത്തിച്ച് പ്രതിമാസം 26,000 രൂപ കമ്പനിയില്‍നിന്ന് കൈപ്പറ്റിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഈ കാലഘട്ടങ്ങളില്‍ ഇദ്ദേഹം പേരാമ്പ്ര ബ്ളോക് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നീ പദവികളിലിരുന്ന് ഓണറേറിയവും അലവന്‍സും വാങ്ങി. കഴിഞ്ഞ 15 വര്‍ഷമായി പലവക ശമ്പളം കൈപ്പറ്റിയ ബ്ളോക് പ്രസിഡന്‍റ് തല്‍സ്ഥാനം രാജിവെക്കണമെന്നും അവിഹിതമായി സമ്പാദിച്ച തുക തിരിച്ചടക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ജിതേഷ് മുതുകാട്, ജനറല്‍ സെക്രട്ടറി എം.പി. വിനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്‍റ് എം. കുഞ്ഞമ്മദ് മാസ്റ്റര്‍ പറഞ്ഞു. 2000 മുതല്‍ 2015 വരെ മൂന്ന് വര്‍ഷം ഒഴിച്ച് ബാക്കി ശമ്പളമില്ലാത്ത അവധിയാണ് തുറയൂര്‍ ബി.പി.എം സ്കൂളില്‍നിന്നെടുത്തത്. മൂന്നുവര്‍ഷത്തില്‍ ഒരുവര്‍ഷം വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ സ്കൂള്‍ ശമ്പളവും രണ്ടുവര്‍ഷം ഡെപ്യൂട്ടേഷനില്‍ സുഭിക്ഷയില്‍നിന്ന് ശമ്പളവും മാത്രമാണ് വാങ്ങിയതെന്ന് അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.