ആയുഷ്കാമീയം ആയുര്‍വേദഗ്രാമം നാളെ നാടിന് സമര്‍പ്പിക്കും

കോഴിക്കോട്: ആയുഷ് വകുപ്പിന്‍െറയും ജില്ലാപഞ്ചായത്തിന്‍െറയും കീഴില്‍ തലക്കുളത്തൂര്‍ പുറക്കാട്ടിരിയില്‍ നിര്‍മിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ‘ആയുഷ്കാമീയം ആയുര്‍വേദഗ്രാമം’ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നാടിന് സമര്‍പ്പിക്കും. ഞായറാഴ്ച ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി മുഖ്യാതിഥിയാവും. കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനവ്യവസ്ഥയിലെ തകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പഠന-പെരുമാറ്റപ്രശ്നങ്ങള്‍, ഓട്ടിസം, എ.ഡി.എച്ച്.ഡി, അപസ്മാരം, ബുദ്ധിമാന്ദ്യം, വിഷാദരോഗം തുടങ്ങി മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ സമഗ്രമായി അപഗ്രഥിച്ച് പരിഹാരം തേടുന്ന രീതിയാണ് ഇവിടെ അവലംബിക്കുകയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീലയും ആശുപത്രി ഇന്‍ചാര്‍ജ് ഡോ. എന്‍. ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സയോടൊപ്പം സൈക്കോ തെറപ്പി, സ്പീച് തെറപ്പി, ഒക്യുപേഷനല്‍ തെറപ്പി, ഫാമിലി തെറപ്പി, ഗ്രൂപ് തെറപ്പി, സ്പെഷല്‍ എജ്യുക്കേഷന്‍, റെമഡിയല്‍ ട്രെയ്നിങ്, യോഗ, പാരന്‍റ്സ് ഗ്രൂപ് ട്രെയ്നിങ് എന്നിവയും സെന്‍ററിന്‍െറ പ്രത്യേകതയാണ്. സമീപഭാവിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന ‘ആര്‍ക്കേഡ്’ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് സെന്‍റര്‍ തുറക്കുന്നത്. വിവാഹപൂര്‍വ ആരോഗ്യസംരക്ഷണം, ഗര്‍ഭകാല പരിചരണം, പ്രസവം, മാതൃശിശു സംരക്ഷണം, നവജാത ശിശുപരിചരണം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യസംരക്ഷണം തുടങ്ങിയ സേവനങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍െറയും നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ആയുര്‍വേദ ചികിത്സക്കൊപ്പം നടപ്പാക്കുന്ന പ്രത്യേക കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.