കോഴിക്കോട്: മെഡിക്കല്‍ കോളജ് കാമ്പസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിഭാഗത്തിന് നിര്‍മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനും ഇതുവഴി സാധിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പ്രാധാന്യം കൂടിയ കാലമാണിത്. അസാപ് പദ്ധതി വഴി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നു ലക്ഷം വിദ്യാര്‍ഥികളെയാണ് തൊഴില്‍ നൈപുണ്യമുള്ളവരാക്കി മാറ്റിയത്. തുടര്‍പഠനം നടത്താനാകാത്ത വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടായത്. സമരകോലാഹലങ്ങളില്ലാതെ സമാധാനപരമായ കലാലയ അന്തരീക്ഷമുണ്ടായതും നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് -സാമൂഹികനീതി മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയം ഉദ്ഘാടനം മേയര്‍ വി.കെ.സി. മമ്മദ്കോയ നിര്‍വഹിച്ചു. ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. മൊയ്തീന്‍കോയ, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, എം.പി. സുരേഷ്, കെ. ഗോകുല്‍ കൃഷ്ണന്‍, കെ.വി. രാഘവന്‍, എം.എ. റസാഖ് മാസ്റ്റര്‍, പ്രഫ. പി. വിജയരാഘവന്‍, അജയ്കുമാര്‍ അങ്കത്തില്‍, ടി. ബാബുരാജന്‍, വി.എച്ച്. ശൈലജ, എം.വി. സിദ്ദീഖ്, വി. കോയട്ടി, പി. രഞ്ജിത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എന്‍. അമ്പിളി സ്വാഗതവും വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 2.2 കോടി രൂപ ഉപയോഗിച്ച് സൗത് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘മെലഡി’യില്‍ ഉള്‍പ്പെടുത്തിയാണ് പ്ളസ് ടു വിഭാഗത്തിന് മൂന്നുനില കെട്ടിടം പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.