ഇടുക്കി: 11 പേർ വെന്തുമരിക്കാനിടയായ കാട്ടുതീ ദുരന്തത്തിൽ, ട്രക്കിങ് സംഘം തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് കൊരങ്ങണി വനമേഖലയിലേക്ക് പോയതെന്ന് മൊഴി. മൂന്നുദിവസം മുമ്പ് മേഖലയില്‍ കാട്ടുതീയുണ്ടായിട്ടും അനുമതി നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. കാട്ടുതീ പടരുന്നത് കണക്കിലെടുക്കാതെ കൈക്കൂലി വാങ്ങി ഇത്തരത്തിൽ പല സംഘങ്ങളെയും മുമ്പും കടത്തിവിട്ടിട്ടുള്ളതായാണ് സൂചന. ടോപ് സ്റ്റേഷനിലേക്ക് പോകാന്‍ രണ്ടുദിവസം മുമ്പ് വനം വകുപ്പ് പാസ് നല്‍കിയിരുന്നു. ഇത് ദുരുപയോഗം ചെയ്ത് സംഘം അപകടമേഖലയിലേക്ക് പ്രവേശിച്ചെന്നാണ് പ്രാഥമിക വിവരമെന്ന് ദുരന്തം അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തലവൻ തേനി എസ്.പി വി. ഭാസ്‌കർ പറഞ്ഞു. വനപാലകർ അറിഞ്ഞാകും നടപടിയെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം വിശദ അന്വേഷണത്തിലേ വ്യക്തമാകൂ. ഒൗദ്യോഗികമായല്ലാതെ മൗനാനുമതിയോടെ മുമ്പും ട്രക്കിങ് സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സ് എന്ന കമ്പനിയാണ് ട്രക്കിങ് സംഘാടകർ. 12 അംഗങ്ങളുള്ള മറ്റൊരു സംഘവും കൊരങ്ങണി മലയിലേക്കുള്ള യാത്രയില്‍ പങ്കുചേര്‍ന്നതായി മൊഴിയുണ്ട്. യാത്രചെയ്യേണ്ട പാതയില്‍ കാട്ടുതീ ഉണ്ടായെന്ന വിവരെത്തത്തുടര്‍ന്ന് ഇവർ മറ്റൊരു പാത തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി. അതിനിടെ ദുരന്തത്തിൽപെട്ട സംഘം അനുവദിനീയ പാതയിലൂടെയല്ല യാത്ര തുടര്‍ന്നതെന്ന് വനം വകുപ്പ് വിശദീകരണം നല്‍കി. ഇതോടെ മൂന്നുദിവസം മുമ്പ് കാട്ടുതീ ഉണ്ടായെന്ന് വിവരം കിട്ടിയിട്ടും ട്രക്കിങ്ങുകാരുടെ ഇഷ്ടപാതയായ കൊളുക്കുമല-കൊരങ്ങണി പാതയില്‍ എന്തുകൊണ്ട് സുരക്ഷമുന്‍കരുതല്‍ എടുത്തില്ലെന്നതും വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതോടെ വനം വകുപ്പ് ഡിപ്പാര്ട്മെൻറുതല അന്വേഷണം തുടങ്ങി. തേനി എസ്.പിക്കാണ് അന്വേഷണ ചുമതലയെങ്കിലും തേനി സബ് ഡിവിഷന്‍ ഡിവൈ.എസ്.പിയാണ് അപകടകാരണം അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.