കട്ടപ്പന: ജീവനോടെ കുഴിച്ചുമൂടപ്പെടുമായിരുന്ന തൊഴിലാളി സ്ത്രീയെ 12 മണിക്കൂർ കൂടി ജീവിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥെൻറ സമയോചിത ഇടപെടൽ. ബുധനാഴ്ച വൈകുന്നേരം മരിച്ച വണ്ടന്മേട് പുതുവൽ കോളനി രത്തിനവിലാസം മുനിസ്വാമിയുടെ ഭാര്യ രത്തിനമാണ് വണ്ടന്മേട് എസ്.െഎ കെ.വി. വിശ്വനാഥെൻറ ഇടപെടലിൽ മണ്ണിനടിയിൽ പിടഞ്ഞുമരിക്കുന്ന സാഹചര്യത്തിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടത്. മധുരയിലെ ആശുപത്രിയിൽനിന്ന് ബുധനാഴ്ച പുലർച്ചെ നാലിന് രത്തിനത്തെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അനക്കമില്ലായിരുന്നു. മരിച്ചതാണെന്ന് കരുതി ഫ്രീസറിൽ കിടത്തിയ ശേഷം ബന്ധുക്കൾ സംസ്കാരത്തിനു നടപടി തുടങ്ങി. വീടിനു മുന്നിൽ പടുതകെട്ടി, ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് മൃതദേഹം കുഴിച്ചിടാൻ തയാറെടുത്തു. ഒന്നരമണിക്കൂർ കഴിഞ്ഞ് ബന്ധുക്കളിലൊരാളാണ് രത്തിനം ശ്വസിക്കുന്നതും അനങ്ങുന്നതും കണ്ടത്. ഇയാൾ ബഹളംവെച്ച് രത്തിനത്തിനു ജീവനുണ്ടെന്ന് വീട്ടുകാരെ ധരിപ്പിച്ചെങ്കിലും അവർ അനങ്ങിയില്ല. തുടർന്ന് ഇയാൾ പൊലീസിൽ അറിയിച്ചതനുസരിച്ചാണ് വണ്ടന്മേട് എസ്.ഐ സ്ഥലത്തെത്തിയത്. എസ്.ഐ ഫ്രീസർ തുറന്നതും രത്തിനത്തിെൻറ കണ്ണുകളിൽനിന്ന് കണ്ണീർ പ്രവഹിക്കുന്നതാണ് കണ്ടത്. ഉടൻ പുറത്തെടുത്ത് ആശുപത്രിയിലാക്കാൻ നിർദേശിച്ചെങ്കിലും വീട്ടുകാർ വഴങ്ങിയില്ല. താക്കീതിെൻറ സ്വരത്തിൽ സംസാരിച്ച ശേഷമാണ് രത്തിനത്തിനെ ഫ്രീസറിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടുകാർ സമ്മതിച്ചത്. അതല്ലെങ്കിൽ ഒരു പക്ഷേ, ഇവർ മോർച്ചറിയിൽ തണുത്തുറഞ്ഞ് മരിക്കുകയോ ജീവനോടെ കുഴിച്ചുമൂടപ്പെടുകയോ ചെയ്യുമായിരുന്നു. രോഗി ഇനി ഒരു മണിക്കൂറിൽ കൂടുതൽ ജീവിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതും സാമ്പത്തികബുദ്ധിമുട്ടുമാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാൻ വീട്ടുകാരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രത്തിനത്തിനെ വെൻറിലേറ്ററിൽ ആക്കണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തോടും ഭർത്താവും മക്കളും വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾ മുഴുവൻ പ്രവർത്തനരഹിതമായ രത്തിനം ഇനി അധികം ജീവിച്ചിരിക്കില്ലെന്ന തിരിച്ചറിവാണ് വീട്ടുകാരുടെ നിലപാടിനു കാരണമായത്. രത്തിനം മരണത്തിനു കീഴടങ്ങിയതോടെ ആശുപത്രി അധികൃതരുടെയും പൊലീസിെൻറയും ശ്രമങ്ങൾ പാഴാകുകയായിരുന്നു. TDL12 വണ്ടന്മേട് എസ്.ഐ കെ.വി. വിശ്വനാഥൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.