കോട്ടയം: ട്രെയിനുകളുടെ വൈകിയോട്ടം യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നു. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന മിക്ക ട്രെയിനുകളും ദിവസവും മണിക്കൂറുകൾ വൈകിയാണ് ലക്ഷ്യത്തിലെത്തുന്നത്. പാത ഇരട്ടിപ്പിക്കലിെൻറയും അറ്റകുറ്റപ്പണിയുടെയും പേരിലാണ് വൈകിയോട്ടമെങ്കിലും ഇത് പതിവായതോടെ യാത്രക്കാർ ഇപ്പോൾ മറ്റ് യാത്രമാർഗങ്ങൾ തേടുകയാണ്. കോട്ടയത്തുനിന്ന് തിരുവനന്തപുരം, ഷൊർണൂർ ഭാഗങ്ങളിലേക്കും എറണാകുളത്തുനിന്ന് മംഗലാപുരം, ആലപ്പുഴ ഭാഗങ്ങളിലേക്കും മിക്ക ട്രെയിനുകളും മണിക്കൂറുകൾ വൈകുന്നതായാണ് റിപ്പോർട്ട്. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് ഹ്രസ്വ-ദീർഘദൂര ട്രെയിനുകൾ മണിക്കൂറുകളാണ് വൈകുന്നത്. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസ് 9.50ന് എറണാകുളത്ത് എത്തേണ്ടതാണെങ്കിലും 10.30ന് ശേഷമാണ് എത്തുന്നത്. കൃത്യസമയം പാലിച്ചിട്ട് മാസങ്ങളായി. തിരികെ അഞ്ചിന് പുറപ്പെടേണ്ട വേണാട് പലപ്പോഴും മണിക്കൂറുകൾ വൈകിയാണ് ഒാടുന്നത്. വഴിയിൽ പിടിച്ചിടുന്നതുമൂലമുണ്ടാകുന്ന ദുരിതം വേറെ. തിരുവനന്തപുരം ഡിവിഷനിൽ കോട്ടയത്തും എറണാകുളത്തും ഷൊർണൂരിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും നിർമാണവും ഇഴയുകയാണ്. പണി എന്ന് തീരുമെന്ന് റെയിൽവേക്കുപോലും നിശ്ചയമില്ല. എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 8.40ന് കോഴിക്കോട്ട് എത്തേണ്ട എറണാകുളം-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം-മംഗലാപുരം പരശുറാം എന്നിവ ദിവസവും വൈകിയോടുകയാണ്. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, നിസാമുദ്ദീൻ-എറണാകുളം, തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ് എന്നിവയും വൈകി ഒാട്ടത്തിൽ റെക്കോഡ് സൃഷ്ടിക്കുകയാണ്. നിർമാണ ജോലികൾ മുൻകൂട്ടി അറിയിക്കുന്നുണ്ടെങ്കിലും ഇതിനനുസൃതമായി സമയകൃത്യത പാലിക്കാൻ റെയിൽവേക്ക് കഴിയുന്നില്ല. വേഗനിയന്ത്രണവും പിടിച്ചിടലും പാളത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത തകരാറുകളും പരിഹരിക്കപ്പെടാത്തതിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും പരാതിയുണ്ട്. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡ് ചെയർമാനും കേന്ദ്ര റെയിൽവേ മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയില്ല. മഴക്കാലത്ത് മിക്ക കോച്ചുകളും ചോരുന്നതായ പരാതിയും വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉപേക്ഷിച്ച കോച്ചുകളാണ് പല െട്രയിനുകളിലും ഘടിപ്പിക്കുന്നത്. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.