ഹർത്താൽ പൂർണം; ജനജീവിതം സ്​തംഭിച്ചു

കോട്ടയം: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. ജനജീവിതം സ്തംഭിച്ചു. ചങ്ങനാശ്ശേരിയിൽ തുറന്ന ബാങ്കുകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചതിന് ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സോബിച്ചൻ കണ്ണമ്പള്ളി, മനുകുമാർ, ടോണി കുട്ടംപേരൂർ, ബിപിൻ കടന്തോട്, ഡോൺ മാത്യു, സോളി ജോസഫ് എന്നിവരെയാണ് അറസറ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 11ന് പ്രകടനമായെത്തിയ ഹർത്താലനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചത് പൊലീസ് ഇടപെട്ട് ശാന്തമാക്കി. പിന്നീട് െഎ.സി.െഎ.സി.െഎ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഉൾപ്പെടെ അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിൽ കലാശിച്ചു. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെ അസഭ്യം പറഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടികൂടിയത്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയാണ് ചെയ്തതെന്ന് ചങ്ങനാശ്ശേരി സി.ഐ കെ.പി. വിനോദ് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് സുരക്ഷയൊരുക്കിയതിനാൽ ആദ്യ മൂന്നുമണിക്കൂറിൽ കുമളി, ചേർത്തല, തൊടുപുഴ, എറണാകുളം, മല്ലപ്പള്ളി, കോഴഞ്ചേരി, ആലപ്പുഴ തുടങ്ങിയ മേഖലകളിലേക്ക് 50 സർവിസ് നടത്തി. ദീർഘദൂര സർവിസുകളായ കൊട്ടാരക്കര-പളനി, തിരുവനന്തപുരം-കോയമ്പത്തൂർ ബസുകൾ കോട്ടയം ഡിപ്പോയിൽ മണിക്കൂറുകളോളം യാത്രക്കാരുമായി കാത്തുകിടക്കേണ്ടിവന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്ക് കോൺവോയ് അടിസ്ഥാനത്തിൽ സർവിസ് നടത്തിയ 20ലധികം കെ.എസ്.ആർ.ടി.സി ബസുകൾ വഴിയിൽ മണിക്കൂറുകളോളം കുടുങ്ങി. കോട്ടയം, കെ.കെ റോഡ്, കുമാരനല്ലൂർ, കോടിമത, ചിങ്ങവനം, വെമ്പള്ളി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബസുകൾ പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിയിടാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. റോഡിൽനിന്ന് സമരക്കാർ പിൻവാങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണ് സർവിസുകൾ പുനരാരംഭിച്ചത്. വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഹോട്ടലുകൾ ഉൾപ്പെടെ കടകൾ പൂർണമായും അടഞ്ഞുകിടന്നു. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങൾ ചിലയിടങ്ങളിൽ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് കർശന സുരക്ഷയൊരുക്കിയിരുന്നു. സ്വകാര്യബസുകളും ഒാേട്ടാ-ടാക്സികളും നിരത്തിലിറങ്ങിയില്ല. കോട്ടയം നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും രാവിലെ തുറക്കാൻ ശ്രമിച്ചെങ്കിലും സമരക്കാർ ബലമായി അടപ്പിച്ചു. കോട്ടയത്തും സമീപപ്രദേശങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. . റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരും വാഹനം കിട്ടാതെ വലഞ്ഞു. കോട്ടയത്ത് നഗരം ചുറ്റി യു.ഡി.എഫ് നടത്തിയ പ്രകടനം കെ.എസ്.ആർ.ടി.സി സ്റ്റേഷനുമുന്നിൽ സമാപിച്ചു. ഡിപ്പോയിലേക്ക് കടന്ന പ്രവർത്തകർ ബസുകൾ പൂർണമായും തടഞ്ഞ് ഉപരോധം തീർത്തു. തുടർന്ന് ചേർന്ന സമ്മേളനം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ്, നഗരസഭ ചെയർപേഴ്സൺ പി.ആർ. സോന, കൗൺസിലർമാരായ എം.പി. സന്തോഷ് കുമാർ, ടി.സി. റോയി, ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.