ഏറ്റുമാനൂര്‍: നഗരസഭക്ക് പുതിയ ബഹുനിലമന്ദിരം നിർമിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. പഴയ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും കുടുംബകോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പൊളിച്ചുനീക്കി ആസ്ഥാനത്താണ് മന്ദിരം നിർമിക്കുക. കമ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെ മൂന്ന് നിലകളിലായാകും കെട്ടിടം. ചൊവ്വാഴ്ച നടന്ന വികസന സെമിനാറിലാണ് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചത്. നിലവില്‍ സ്വകാര്യ ബസ് സ്റ്റാൻഡിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ കാര്യാലയം പുതുതായി നിർമിക്കുന്ന മന്ദിരത്തിലേക്ക് മാറ്റാനും ആലോചനയുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി പുതിയ പാര്‍ക്കിങ് പ്ലാസയുടെ നിർമാണവും ഉടന്‍ ആരംഭിക്കും. സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്ന് പഴയ പച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ മാര്‍ക്കറ്റിെൻറ നിർമാണവും ഉടന്‍ ആരംഭിക്കും. അറവുശാലകള്‍ ടൗണില്‍നിന്ന് മാറ്റിസ്ഥാപിക്കും. ഇതിനായി പുതിയ സ്ഥലം കണ്ടെത്തും. മത്സ്യമാര്‍ക്കറ്റും നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കും. ഇതിനൊപ്പം സമ്പൂര്‍ണ മാലിന്യവിമുക്ത നഗരസഭയായി ഏറ്റുമാനൂരിനെ മാറ്റാനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ആരോഗ്യനഗരസഭ എന്ന പേരും കൈവരിക്കാനുള്ള പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളായി 2019 ഓടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്നും സെമിനാറിൽ വ്യക്തമാക്കി. ഇതിെൻറ ഭാഗമായി സീവേജ് വാട്ടര്‍ ട്രീറ്റ്മെൻറ് പ്ലാൻറ് നിർമിക്കും. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഓടകളിലൂടെയും മാറാവേലി തോട്ടിലൂടെയും നിലവില്‍ മലിനജലം ഒഴുകിയെത്തുന്നത് പാറകണ്ടത്തിന് സമീപം പാടത്തേക്കാണ്. ഹോട്ടലുകളില്‍നിന്നും മാര്‍ക്കറ്റില്‍ നിന്നും വിവിധ വാണിജ്യ -വ്യവസായ ശാലകളില്നിന്നുമുള്ള മലിനജലം ഏറ്റുമാനൂര്‍ കിഴക്കുംഭാഗത്തേയും ചെറുവാണ്ടൂരിലെയും പാടശേഖരങ്ങളിലെ കൃഷികളെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് രൂപംനല്കാൻ നഗരസഭ ആലോചിച്ചത്. പാറകണ്ടത്തിന് സമീപം ഒരുകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. നിർദിഷ്ട മണര്‍കാട് -^ഏറ്റുമാനൂര്‍ ൈബപാസ് റോഡില്‍നിന്ന് വിട്ടുമാറി നഗരസഭ ഇവിടെ സ്ഥലമേറ്റെടുക്കും. ഹോട്ടലുകളിലും മറ്റും സ്ഥാപിക്കുന്ന പ്ലാൻറുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന മലിനജലം ഓടകള്വഴി ഇവിടെ സ്ഥാപിക്കുന്ന ട്രീറ്റ്മെൻറ് പ്ലാൻറിൽ എത്തിക്കും. ഇവിടെ സംസ്കരിച്ചെടുക്കുന്ന ജലം ഏറ്റുമാനൂരിലെ ജലക്ഷാമം പരിഹരിക്കാനും കൃഷിക്കാവശ്യമായ വെള്ളം പാടങ്ങളില്‍ എത്തിക്കാനും പ്രയോജനപ്പെടുത്താനാണ് തീരുമാനം. അഡ്വ.കെ. സുരേഷ്കുറുപ്പ് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പട്ടര്‍മഠം പദ്ധതിയുമായി നഗരസഭ അതിര്‍ത്തിക്കുള്ളിലെ വിവിധ കുടിവെള്ളപദ്ധതികള്‍ ബന്ധിപ്പിക്കുന്നതിന് 30 കോടി വകയിരുത്തിയിട്ടുള്ളതായി എം.എല്‍.എ അറിയിച്ചു. ഇതുവരെ പദ്ധതിയുടെ പൈപ്പ് ലൈന്‍ എത്താത്ത സ്ഥലങ്ങളില്‍ പൊതുടാപ്പുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്മാന് ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ വൈസ് ചെയര്പേഴ്സൻ റോസമ്മ സിബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ടി.പി. മോഹന്‍ദാസ്, ആർ. ഗണേശ്, പി.എസ്. വിനോദ്, സൂസന് തോമസ്, വിജി ഫ്രാന്‍സിസ്, സെക്രട്ടറി എം. ഷറഫുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.