കോട്ടയം: കൈപ്പുഴയിൽ മ്ലാവിനെ പിടികൂടി. ചൊവ്വാഴ്ച പുലർെച്ചയോടെയാണ് കൈപ്പുഴ കുട്ടോമ്പുറം മേഖലയിൽ നാട്ടുകാർ മ്ലാവിനെ കണ്ടത്. കെ.എസ്.ഇ.ബി ജീവനക്കാരനായ രാജുവാണ് വീടിനുസമീപത്ത് ആദ്യം കണ്ടത്. വീട്ടുകാരെ കണ്ടതോടെ അംബേദ്കർ കോളനി ഭാഗത്തേക്കോടിയ മ്ലാവ് പിന്നീട് ആശാരിക്കണ്ടം വഴി ശാസ്താങ്കൽ ഭാഗത്തേക്ക് നീങ്ങി. ആളുകൾ കൂട്ടത്തോടെ പുറകെ എത്തിയതോടെ പലസ്ഥലങ്ങളിലേക്ക് ഒാടിയ ജീവി ഒടുവിൽ കാവിൽ പുരയിടത്തിന് സമീപമുള്ള ചെറിയ കണ്ടത്തിൽ ഇറങ്ങി. ഏറെ താഴ്ചയുള്ള ഈ ഭാഗത്തുനിന്ന് നീങ്ങുവാൻ ബുദ്ധിമുട്ടിയ മ്ലാവിനെ പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കുടുക്കിയത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എച്ച്. അനീസ്, കെ. അരുൺ ആനന്ദ്, ജോസഫ്, വിപിൻ ചന്ദ്രൻ, പി.കെ. ബിജു എന്നിവർ ചേർന്ന് മ്ലാവിനെ കരക്കെത്തിക്കുകയായിരുന്നു. എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽനിന്ന് എത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ.വി. രതീഷിെൻറ നേതൃത്വത്തിലുള്ള സംഘം മ്ലാവിനെ ഏറ്റെടുത്തു. പരിശോധനക്കും പരിചരണത്തിനും ശേഷം ഇതിനെ കാട്ടിലേക്ക് തുറന്നുവിടും. കാട്ടിൽനിന്ന് വളരെ അകലെയുള്ള പുഞ്ചപ്രദേശമായ കൈപ്പുഴയിൽ എങ്ങനെ മ്ലാവ് എത്തി എന്നതിനേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.