കോട്ടയം: വൈദ്യുതിയും ശുചിമുറിയുമില്ലാതെ പ്രവർത്തിക്കുന്ന ഗവ. മുഹമ്മദൻ യു.പി സ്കൂളിലെ ശോച്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സ്കൂളിലെ വിദ്യാർഥികൾ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം കെ. മോഹൻകുമാർ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്നും നഗരസഭ സെക്രട്ടറിയിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടത്. മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. 2016^-17 അധ്യയനവർഷം ആരംഭിച്ച് ഒരാഴ്ച തികയുന്നതിനു മുമ്പ് കാലപ്പഴക്കത്താൽ സ്കൂളിലെ പാചകപ്പുരയും വർക്ക്റൂമും അംഗൻവാടി ക്ലാസ് മുറിയും പ്രവർത്തിച്ചിരുന്ന കെട്ടിടം ഇടിഞ്ഞു വീണു. ഇതിനെ തുടർന്ന് മറ്റ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് ലഭിക്കാത്തതിനാൽ സ്കൂളിെൻറ പ്രവർത്തനം ഒരാഴ്ചയോളം തടസ്സപ്പെട്ടു. 2016 ജൂൺ എട്ടിന് വൈദ്യുതി കണക്ഷനും വിച്ഛേദിക്കപ്പെട്ടു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് നിവേദനവുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല.2016 ആഗസ്റ്റ് 17 മുതൽ 2008ൽ നവീകരിച്ച ആസ്ബസ്റ്റോസ് ഷീറ്റിട്ട ഹാളിൽ ക്ലാസുകൾ താൽക്കാലികമായി പ്രവർത്തനം തുടങ്ങി. ഏഴ് ക്ലാസുകളാണ് ഒരു സൗകര്യവുമില്ലാത്ത ഹാളിൽ പ്രവർത്തിക്കുന്നത്. ഇതുവരെയായിട്ടും വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചിട്ടില്ല. വൈദ്യുതിയില്ലാത്തതിനാൽ ഐ.ടി പഠനം നടക്കുന്നില്ല. നവംബർ ഒന്നിന് സ്കൂളിൽ വൈഫൈ കണക്ഷൻ ലഭിച്ചെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ശുചിമുറിയും പാചകപ്പുരയും പ്രവർത്തന ക്ഷമമല്ല. ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്തത്തിൽ ഫിറ്റ്നറ്റ്സ് ഇല്ലാത്ത കെട്ടിടത്തിൽ പാചകപ്പുര പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ഉച്ചഭക്ഷണം മുടങ്ങുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കടുത്ത വേനലിൽ ഫാനില്ലാതെ വിദ്യാർഥികൾ ഉരുകിയൊലിക്കുന്നു. 13 വയസ്സിന് താഴെ മാത്രം പ്രായമുള്ള തങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. കേസ് മേയിൽ കോട്ടയം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.