മാവേലി, ലാഭം, മാർക്കറ്റുകൾ സജീവം

കോന്നി: ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയുടെ മാവേലി, ലാഭം, മാർക്കറ്റുകൾ സജീവമായി. റേഷൻ കാർഡുകൾക്ക് അനുവദനീയ അളവിൽ സബ്സിഡി നിരക്കിലും സബ്സിഡി ഇല്ലാതെയും ഭക്ഷ്യസാധനങ്ങൾ ലഭിക്കും. ഇത്തവണ ഓണത്തിന് ആവശ്യമായ എല്ലാ ഭക്ഷ്യസാധനങ്ങളും നേരത്തേ എത്തിക്കാൻ പൊതുവിതരണ വകുപ്പിനു സാധിച്ചു. വിലക്കുറവിൽ ഭക്ഷണസാധനങ്ങൾ ലഭിക്കുമെന്നതിനാൽ മാവേലി, ലാഭം മാർക്കറ്റുകൾ തുറക്കുന്നതിനു മുമ്പ് തന്നെ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. പൊതുവിപണിയെ അപേക്ഷിച്ച് വലിയ വ്യത്യാസം ഉണ്ട്. പൊതുവിപണിയിൽ ഒരു കിലോ ജയ അരിക്ക് 40 രൂപ മുതലുള്ളപ്പോൾ മാവേലി, ലാഭം മാർക്കറ്റിൽ സബ്സിഡി ഇനത്തിൽ 25 രൂപക്ക് ലഭിക്കും. മട്ട അരിക്ക് പൊതുവിപണിയിൽ 45 രൂപ മുതലാണ് വിലയെങ്കിൽ സപ്ലൈകോ വിപണിയിൽ 24 രൂപ സബ്സിഡി നിരക്കിൽ ലഭിക്കും. 170 രൂപ പൊതുവിപണിയിൽ വിലയുള്ള വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 90 രൂപയാണ്. ഇങ്ങനെ 20 ഇനം ഭക്ഷ്യസാധനങ്ങൾ മാവേലി, ലാഭം മാർക്കറ്റുകളിൽ സബ്സിഡി നിരക്കിൽ ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിൽപനയും സപ്ലൈകോ പ്രതീക്ഷിക്കുന്നുണ്ട്. മലയാളത്തിളക്കം വിജയപ്രഖ്യാപനം നടത്തി പുല്ലാട്: സർവശിക്ഷ അഭിയാൻ പുല്ലാട് ബി.ആർ.സി നേതൃത്വത്തിൽ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ നടന്ന മലയാളത്തിളക്കം പഠന പരിപോഷണ പരിപാടി സമാപിച്ചു. പരിപാടിയുടെ വിജയപ്രഖ്യാപനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൽസി ക്രിസ്റ്റഫർ നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി അധ്യക്ഷതവഹിച്ചു. ഉപജില്ല വിദ്യാഭ്യസ ഓഫിസർ എ. ജോസ് മുഖ്യപ്രഭാഷണം നടത്തി, ബി.പി.ഒ എസ്. ശൈലജകുമാരി, പഞ്ചായത്ത് അംഗം അനീഷ്കുമാർ, ബാബു, ഐഡ അലക്സ്, പ്രഥമാധ്യാപിക മിനി എം. ജോർജ്, സി.ആർ.സി കോഓഡിനേറ്റർമാരായ വി. ജയലക്ഷ്മി, ജി. സുമാദേവി, ഷൈനി എലിസബത്ത് മാത്യു, ട്രെയിനർ ഷാജി എ. സലാം എന്നിവർ സംസാരിച്ചു. ജി.എസ്.ടി: വ്യാപാരികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം പത്തനംതിട്ട: ചരക്കുസേവന നികുതി നിയമപ്രകാരം രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ ജൂലൈയിലെ റിട്ടേണ്‍ ജി.എസ്.ടി.ആര്‍ -ത്രി ബി ഫോറത്തില്‍ ഈ മാസം 20ന് മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം. റിട്ടേണോടൊപ്പം നികുതിയും അടക്കണമെന്ന് ചരക്കുസേവന നികുതി വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ കെ.എം. ഇസ്സുദ്ദീന്‍ അറിയിച്ചു. പകര്‍ച്ചപ്പനി: 319 പേര്‍ ചികിത്സതേടി പത്തനംതിട്ട: ജില്ലയില്‍ വൈറൽപനി ബാധിച്ച് 319 പേര്‍ വ്യാഴാഴ്ച വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചന്ദനപ്പള്ളി, കടമ്പനാട്, ഏറത്ത്, പത്തനംതിട്ട നഗരപ്രദേശം, കോന്നി, റാന്നി, കാഞ്ഞീറ്റുകര, മൈലപ്ര, കൂടല്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍. കടമ്മനിട്ട, പത്തനംതിട്ട നഗരപ്രദേശം, മലയാലപ്പുഴ, വള്ളിക്കോട്, കോന്നി, കൂടല്‍ എന്നിവിടങ്ങളില്‍ ഏഴുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. 32 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.