കോട്ടയം: സ്ത്രീസൗഹൃദ പൊലീസ് സേവനം ലക്ഷ്യമിട്ട് ജില്ലയിലെ സ്റ്റേഷനുകളിൽ ഇനി വനിത പബ്ലിക് റിലേഷൻസ് ഒാഫിസർമാർ. അതാത് സ്റ്റേഷനുകളിലെ സീനിയർ റാങ്കിലുള്ള ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെയാണ് പബ്ലിക് റിലേഷൻ ഓഫിസറായി നിയമിച്ചിട്ടുള്ളത്. സ്റ്റേഷനിലെത്തുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് കാര്യക്ഷമമായ സേവനം ലഭ്യമാക്കാനും ആത്മവിശ്വാസം പകരാനുമാണ് വനിത പി.ആർ.ഒമാരെ നിയമിച്ചിരിക്കുന്നത്. ജില്ലയിൽ ഒരു വനിത പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ 32 പൊലീസ് സ്റ്റേഷനുകളിലും പബ്ലിക് റിലേഷൻ ഓഫിസർ തസ്തികയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. സ്റ്റേഷനിലെത്തുന്നവർ ആദ്യം സമീപിക്കേണ്ടത് ഇനി പി.ആർ.ഒയെയാണ്. പരാതി സ്വീകരിക്കുക, സംശയങ്ങൾക്കു മറുപടി നൽകുക, തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ഇനി പി.ആർ.ഒ വഴിയാകും. നിലവിൽ ജി.ഡി. ചാർജ്, റിസപ്ഷൻ ഡെസ്ക് എന്നിവയിലെ ഉദ്യോഗസ്ഥരെയും റൈറ്റർമാരെയുമാണ് പൊതുജനങ്ങൾ ആവശ്യങ്ങൾക്കു സമീപിക്കുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ, എ.എസ്.ഐ, േഗ്രഡ് എസ്.ഐ റാങ്കിൽപെട്ട അനുയോജ്യരായ ഉദ്യോഗസ്ഥരെയാണ് വനിത പി.ആർ.ഒയായി നിയമിക്കേണ്ടതെന്ന് സംസ്ഥാന പൊലീസ് മേധാവി ജില്ലകളിലെ എസ്.പിമാർക്ക് നേരേത്തതന്നെ നിർദേശം നൽകിയിരുന്നു. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് പി.ആർ.ഒയുടെ പ്രവർത്തനസമയം. ഇതിനുശേഷം ജി.ഡി ചാർജുള്ള ഉദ്യോഗസ്ഥനാകും ചുമതല. പരാതികൾ പരിശോധിച്ച് ആവശ്യമായ നിർദേശം നൽകുന്നതിനൊപ്പം എഫ്.ഐ.ആറിെൻറ പകർപ്പ് പി.ആർ.ഒ ആകും ലഭ്യമാക്കുക. വിവരാവകാശ പ്രകാരമുള്ള അപേക്ഷയും സ്വീകരിക്കും. സ്റ്റേഷനുകളിൽ പി.ആർ.ഒക്ക് പ്രത്യേക കാബിനുണ്ടാകും. ഇൻറർനെറ്റ് കണക്ഷനോടെയുള്ള ലാപ്ടോപ്പ്, സ്ഥിരം സി.യു.ജി (ക്ലോസ്ഡ് യൂസർ ഗ്രൂപ്) മൊബൈൽഫോൺ എന്നിവയും ലഭ്യമാകും. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കുക, മറ്റു വകുപ്പുകളിൽനിന്ന് പൊലീസിനു ലഭിക്കേണ്ട വൂണ്ട് സർട്ടിഫിക്കറ്റ് (അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവര്‍ കേസ് നടത്തിപ്പിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ്), പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെൻറ് പരിശോധന റിപ്പോർട്ട് തുടങ്ങിയവയുടെ ചുമതലയും പി.ആർ.ഒക്കാണ്. കോട്ടയം വനിത പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എ.എസ്.െഎ കെ.ജി. സുമയാണ് പി.ആർ.ഒ. കോട്ടയം വനിത സെൽ പൊലീസ് നമ്പർ: 0481 2561414. മൊബൈൽ: 9497961697, ഇ-മെയിൽ: sivnthapsktm.pol@kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.