കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് സ്റ്റാൻഡിലെ കംഫര്‍ട്ട് സ്‌റ്റേഷനിലെ ടാങ്ക് നിറഞ്ഞു. മാലിന്യ നിര്‍മാര്‍ജനം പ്രതിസന്ധിയില്‍. മാലിന്യം ഉള്‍ക്കൊള്ളുന്നതിനു വേണ്ടത്ര ശേഷിയുള്ള ടാങ്ക് ഇല്ലാതെ വന്നതാണ് കംഫര്‍ട്ട് സ്‌റ്റേഷെൻറ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ ശുചിമുറികള്‍ അടച്ചിട്ടിരിക്കുകയാണ്. ഒരു മുറി മാത്രമാണ് ആവശ്യക്കാര്‍ക്കായി തുറന്നു നല്‍കുന്നത്. ദിനംതോറും നൂറുകണക്കിനു യാത്രക്കാര്‍ എത്തുന്ന സ്റ്റാൻഡിൽ ശൗചാലയത്തിെൻറ പ്രവര്‍ത്തനം നിലച്ചിരിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സംഭരണശേഷി കുറവായ ടാങ്കില്‍ നിറയുന്ന മാലിന്യം കംഫര്‍ട്ട് സ്‌റ്റേഷനുള്ളില്‍ വീപ്പയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ അസഹനീയ ദുര്‍ഗന്ധമാണ് വമിക്കുന്നത്. യാത്രക്കാര്‍ മൂക്കുപൊത്തിയാണ് ബസ് കാത്തു നില്‍ക്കുന്നത്. കംഫര്‍ട്ട് സ്‌റ്റേഷനു സമീപത്ത് കൊതുകുകള്‍ പെരുകുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാവുന്ന രീതിയില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നിെല്ലന്ന് നാട്ടുകാര്‍ പറയുന്നു. ബസ് ജീവനക്കാരും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനാണ് ഈ ദുരവസ്ഥ. സമീപത്തായി വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കംഫര്‍ട്ട് സ്‌റ്റേഷനിലെ മാലിന്യം നിറക്കുന്നതിനുള്ള സെപ്ടിക് ടാങ്കിന് സംഭരണശേഷി കുറവാണെന്ന് മുമ്പ് പരാതി ഉയര്‍ന്നിരുന്നു. ഇവിടെ നിന്നുള്ള മാലിന്യം ഓട വഴി ചിറ്റാര്‍ പുഴയിലേക്ക് ഒഴുക്കുന്നതായ പരാതിയെ തുടര്‍ന്ന് കലക്ടര്‍ യു.വി. ജോസ് സ്ഥലം സന്ദര്‍ശിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ നിർദേശം നല്‍കിയിരുന്നു. ഇപ്പോള്‍ കംഫര്‍ട്ട് സ്റ്റേഷനിൽനിന്നുള്ള മാലിന്യം ഓടയിലൂടെ ഒഴുക്കാന്‍ കഴിയാതെ വന്നതാണ് ടാങ്ക് നിറയുന്നതിന് ഇടയാക്കിയത്. പഞ്ചായത്തില്‍നിന്ന് 20 വര്‍ഷത്തിനു കരാര്‍ എടുത്ത് സൊസൈറ്റിയുടെ കീഴിലാണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ നിർമിച്ച് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.