ഏറ്റുമാനൂര്‍: കുടിവെള്ളത്തിനായി പാടശേഖരത്തിലേക്ക് ജലസേചനം നടത്തിയത് കര്‍ഷകര്‍ക്ക് വിനയായി. മീനച്ചിലാറിെൻറ തീരത്തായിട്ടും കുടിവെള്ളക്ഷാമം രൂക്ഷമായ പേരൂരിലാണ് സംഭവം. കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ പുളിമൂട് കവലക്ക് സമീപമുള്ള പാലാപ്പുഴ പമ്പ് ഹൗസില്‍നിന്ന് തുരുത്തി പാടശേഖരത്തേക്ക് ജലസേചനം തുടങ്ങി. പേക്ഷ, തൊട്ടുചേര്‍ന്നുള്ള തെള്ളകം പാടത്ത് വെള്ളം പൊങ്ങിയതോടെ കൊയ്യാറായി നില്‍ക്കുന്ന 140 ഏക്കറോളം സ്ഥലത്തെ കര്‍ഷകര്‍ വെട്ടിലായി. ഇവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന പമ്പിങ് ബുധനാഴ്ച ഉച്ചയോടെ നിര്‍ത്തി. തരിശായി കിടക്കുന്ന തുരുത്തിപാടത്ത് വെള്ളം നിറഞ്ഞാല്‍ പേരൂര്‍ പ്രദേശത്തെ കിണറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാകും എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഏപ്രില്‍, മേയ് മാസങ്ങളില്‍ എല്ലാ വര്‍ഷവും മീനച്ചിലാറ്റില്‍നിന്ന് പാടത്തേക്ക് വെള്ളം പമ്പ് ചെയ്യാന്‍ തീരുമാനമായത്. കഴിഞ്ഞ അഞ്ചുദിവസമായി എട്ടുമണിക്കൂര്‍ വീതമാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാല്‍, തുരുത്തിപാടം നിറഞ്ഞ് വെള്ളം തെള്ളകം പാടശേഖരത്തിലേക്ക് ഒഴുകിത്തുടങ്ങിയതാണ് വിനയായത്. രണ്ട് പാടശേഖരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കരിമ്പനം തോട്ടിലൂടെയാണ് വെള്ളം തെള്ളകം പാടത്തെത്തിയത്. കരിമ്പനം തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകാതെ തടയണ നിര്‍മിച്ചിരുെന്നങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമ്പതിലധികം ഏക്കറിലെ കൊയ്യാറായ നെല്ല് ഇപ്പോള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. എന്നാല്‍, തടയണ നിര്‍മിക്കാനുള്ള ഫണ്ട് ലഭ്യമല്ല എന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളത്തിനുവേണ്ടി വലയുന്ന നാട്ടുകാരും വെള്ളം വിനയായി മാറിയ കര്‍ഷകരും തമ്മിലുള്ള സമരത്തിലേക്കാണ് ഈ സംഭവം ചെന്നെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.