കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിയെ ദ്വിഭാഷിയുടെ സഹായത്തോടെ ചോദ്യംചെയ്യാന്‍ തുടങ്ങി. പ്രതിയും ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹനയില്‍ നരേന്ദ്രകുമാര്‍ (26) ആണ് പ്രതി. ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നത്. വാദിഭാഗം സാക്ഷി വിസ്താരം കഴിഞ്ഞമാസം പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 54 സാക്ഷികളെ വിസ്തരിക്കുകയും 43 തൊണ്ടി മുതലുകളും 60 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, പ്രതിക്കെതിരെ ശക്തമായ സാഹചര്യ തെളിവ് കോടതിയില്‍ ഹാജരാക്കാനോ ഹാജരാക്കിയ തെളിവുകളുടെ വൈരുധ്യം വിശദീകരിക്കാനോ അന്വേഷണ ഉദ്യോഗസ്ഥനോ പ്രോസിക്യൂഷനോ സാധിച്ചില്ളെന്ന് പ്രതിഭാഗം അഭിഭാഷകനായ ജിതേഷ് ബാബു പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച അഞ്ച് തലമുടികളില്‍ രണ്ടെണ്ണം മരിച്ചവരുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മൂന്നെണ്ണം ആരുടേതാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ല. പ്രതിയെ തിരിച്ചറിയാനായി ഫിറോസാബാദിലേക്ക് കൊണ്ടുപോയ കമ്പനി ജീവനക്കാരനെ കേസില്‍ സാക്ഷിയാക്കാത്തതിനെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ളെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ ഹാജരായി. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ 2015 മേയ് 16ന് രാത്രി ഇവരുടെ വീടിനോട് ചേര്‍ന്നുള്ള അലക്കുകമ്പനിയില്‍വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.