കോട്ടയം: ജില്ല സ്കൂള്‍ കായികമേളയുടെ വേദിമാറ്റത്തെച്ചൊല്ലി പരസ്പരം പഴിചാരി ജില്ല വിദ്യാഭ്യാസവകുപ്പും നഗരസഭയും. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ ജില്ല സ്കൂള്‍ കായികമേള കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് സ്കൂളുകള്‍ക്കും മാധ്യമങ്ങള്‍ക്കും ജില്ല വിദ്യാഭ്യാസ അധികൃതര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ച നെഹ്റു സ്റ്റേഡിയം വിട്ടുനല്‍കാനാകില്ളെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചതിനെ ചൊല്ലിയാണ് വിവാദം. ഇതോടെ കായികമേള മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ സ്കൂള്‍ സ്റ്റേഡിയത്തിലേക്ക ്മാറ്റി. പുതിയ തീയതിയനുസരിച്ച് 25, 26, 27 ദിവസങ്ങളിലാകും മേള. ഇതേച്ചൊല്ലിയാണ് പരസ്പരം കുറ്റപ്പെടുത്തി ഇരുകൂട്ടരും രംഗത്ത് എത്തിയിരിക്കുന്നത്. ബുക്ക് ചെയ്യുമ്പോള്‍ ഒരു തടസ്സവും അറിയിക്കാതിരുന്ന നഗരസഭ അധികൃതര്‍ അവസാന നിമിഷം സ്റ്റേഡിയം വിട്ടുനല്‍കാനാവില്ളെന്ന് അറിയിച്ചത് വഞ്ചനയാണെന്ന് വിദ്യാഭ്യാസവകുപ്പ് കുറ്റപ്പെടുത്തുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയശേഷമാണ് വേദി മാറ്റം. ഇതിലൂടെ വലിയ നഷ്ടം സംഭവിച്ചു. ജില്ല ഭരണാധികാരികളെയും നഗരസഭ അംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘാടകസമിതി അടക്കം രൂപവത്കരിച്ചിരുന്നു. ഇതിനുശേഷമാണ് സ്വകാര്യ സംഗീത പരിപാടിക്ക് നേരത്തേ അനുവദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഡിയം നിഷേധിച്ചതെന്ന് ഇവര്‍ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം കഴിഞ്ഞ 21നാണ് കായിക മേളയുടെ സംഘാടകര്‍ നഗരസഭ ഓഫിലിസത്തെി 24 മുതല്‍ 26 മേളക്കായി ബുക്ക് ചെയ്തത്. സര്‍ക്കാര്‍ പരിപാടിയായതിനാല്‍ സൗജന്യമായാണ് സ്റ്റേഡിയം നല്‍കുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ നഗരസഭ ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് സ്റ്റേഡിയം നല്‍കാനാവില്ളെന്ന് അറിയിക്കുകയായിരുന്നു. സ്വകാര്യ പരിപാടിക്കായി നേരത്തേ സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സ്വകാര്യ പരിപാടിയുടെ സംഘാടകരുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ട് അവരെ വിളിച്ച് എന്തെങ്കിലും നീക്കുപോക്കുണ്ടോ എന്ന് അന്വേഷിക്കാനും നഗരസഭ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായും കായികമേളയുടെ സംഘാടകള്‍ പറയുന്നു. അതേസമയം, വീഴ്ച കായിക മേള ഭാരവാഹികളുടെ ഭാഗത്താണെന്ന് കുറ്റപ്പെടുത്തി കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന രംഗത്ത് എത്തി. ഒരു മാസം മുമ്പേ കൗണ്‍സില്‍ തീരുമാനപ്രകാരം 26ന് സ്റ്റേഡിയം സ്വകാര്യ പരിപാടിക്കായി അനുവദിച്ചിരുന്നുവെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. കായികമേള ഭാരവാഹികള്‍ നേരത്തേ 19 മുതല്‍ 24വരെ സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നു. പിന്നീട് 27 മുതല്‍ 30 വരെയുള്ള ദിവസത്തേക്കും ബുക്ക് ചെയ്തിരുന്നു. ഇതിനിടെ 21ന് അവര്‍ തന്നെ വന്നു കണ്ട് 24, 25, 26 തീയതികളില്‍ സ്റ്റേഡിയം അനുവദിക്കണമെന്ന് അപേക്ഷ തന്നു. സെക്ഷനില്‍നിന്ന് അന്വേഷിച്ചിട്ടാണോ വരുന്നതെന്ന് ചോദിച്ചപ്പോള്‍ അതേയെന്ന മറുപടി ലഭിച്ചതിനാല്‍ സ്റ്റേഡിയം നല്‍കാന്‍ അനുമതി നല്‍കി. എന്നാല്‍, അപേക്ഷ ബന്ധപ്പെട്ട സെക്ഷനില്‍ നല്‍കുന്നതിനുപകരം ഫ്രണ്ട്ഓഫിസില്‍ നല്‍കി രസീത് വാങ്ങുകയായിരുന്നു. ഫ്രണ്ട് ഓഫിസില്‍നിന്ന് അപേക്ഷ ബന്ധപ്പെട്ട സെക്ഷനില്‍ എത്തിയപ്പോഴാണ് സ്വകാര്യ പരിപാടിക്കായി 26ന് സ്റ്റേഡിയം ബുക്ക് ചെയ്തിരുന്ന വിവരം ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം മേള ഭാരവാഹികളെ ഫോണില്‍ അറിയിക്കുകയും ചെയ്തു. സെക്ഷനില്‍ അന്വേഷിക്കാതെ തനിക്ക് അപേക്ഷ നല്‍കി അനുവദിപ്പിക്കുകയും പിന്നീട് ബന്ധപ്പെട്ട സെക്ഷനില്‍ അപേക്ഷ നല്‍കാതിരിക്കുകയും ചെയ്തതാണ് പ്രശ്നത്തിനു കാരണമെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. അതല്ലാതെ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയും ഉണ്ടായിട്ടില്ളെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.