ഏറ്റുമാനൂര്‍: വേനലില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട രോഗമായ ചിക്കന്‍പോക്സ് മഴ തുടങ്ങിയിട്ടും ജില്ലയില്‍ പടരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ 800 പേര്‍ക്ക് ജില്ലയില്‍ രോഗം പിടിപെട്ടതായാണ് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍. അതേസമയം, ആരോഗ്യവകുപ്പിന്‍െറ ശ്രദ്ധയില്‍പെടാതെ പോകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ ഒട്ടേറെ കേസുകള്‍ വേറെയുമുണ്ട്. അന്തരീക്ഷത്തിലുള്ള കീടാണുക്കളില്‍നിന്ന് പകരുന്ന ചിക്കന്‍പോക്സ് വേനലിലാണ് സാധാരണ പടരുക. രോഗം പൂര്‍ണമായി മാറും മുമ്പേ പൊതുസ്ഥലത്തേക്കിറങ്ങുന്നവരില്‍നിന്നാണ് കൂടുതലും അണുക്കള്‍ വായുവില്‍ പടരുക. വേനലവധിക്കുശേഷം സ്കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരെങ്കിലും ഇപ്രകാരമുള്ളവരാണെങ്കില്‍ മറ്റ് കുട്ടികളിലേക്കും ബാധിച്ചേക്കാം. ഇത് മഴക്കാലമായിട്ടും രോഗം പടരാനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്നു. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണം. വായുവിലൂടെ ശരീരത്തില്‍ കടക്കുന്ന ഈ വൈറസിന്‍െറ പ്രവര്‍ത്തന ഫലമായി ശരീരത്തില്‍ കരുക്കള്‍ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ ചുവന്ന കുമിളകളായി മാറുകയും ചെയ്യുന്നു. ചിക്കന്‍ പോക്സിന്‍െറ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. പനിക്കൊപ്പം ഛര്‍ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, അസഹനീയ ചൊറിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീര താപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ ചിക്കന്‍ പോക്സാണെന്ന് സ്ഥിരീകരിക്കാം. എന്നാല്‍, രോഗലക്ഷണങ്ങള്‍ കാട്ടും മുമ്പ് തന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ തുടങ്ങും. പകരുന്ന രോഗമായതുകൊണ്ട് രോഗിയെ പ്രത്യേകം മാറ്റി പാര്‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. രോഗം വന്ന വ്യക്തി ഉപയോഗിച്ച സാധനങ്ങളോ വ്യക്തിയുമായുള്ള സമ്പര്‍ക്കമോ ഒഴിവാക്കുന്നതാണ് ചിക്കന്‍പോക്സ് പകരാതിരിക്കാനുള്ള ഏക പോംവഴി. ചിക്കന്‍പോക്സ് ഉള്ള രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10 മുതല്‍ 20 ദിവസത്തിനുള്ളില്‍ അടുത്തയാള്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങും. ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 10 മുതല്‍ 20 ദിവസംവരെയാണ് ചിക്കന്‍ പോക്സിന്‍െറ കാലാവധി. രോഗം വന്നാല്‍ ദിനേനയുള്ള കുളി പാടില്ളെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍, ചിലര്‍ നിത്യവും കുളിക്കണമെന്നും പറയാറുണ്ട്. കുളിക്കുമ്പോള്‍ ശരീരത്തിലുണ്ടായ കുമിളകള്‍ പൊട്ടാതിരിക്കാനാണ് കുളി ഒഴിവാക്കണമെന്ന് പറയുന്നത്. അഥവാ കുളി നിര്‍ബന്ധമാണെങ്കില്‍ സോപ്പോ രാസവസ്തുക്കള്‍ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാന്‍. കൂടുതല്‍ അണുബാധയേല്‍ക്കാതിരിക്കാന്‍ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം. കുമിളകള്‍ വ്രണങ്ങളാകാതെ സൂക്ഷിച്ചാല്‍ രോഗം മാറിയാല്‍ ശരീരത്തില്‍ പാടുകള്‍ അവശേഷിക്കില്ല. ആര്യവേപ്പിലയും മഞ്ഞളുമിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതു പാടുമാറ്റാന്‍ സഹായിക്കും. ചില ഇംഗ്ളീഷ് ഓയിന്‍മെന്‍റുകളും വിപണിയില്‍ കിട്ടും. പ്രായമായവരും ഗര്‍ഭിണികളുമാണ് രോഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രസവത്തിന് അഞ്ചു ദിവസം മുമ്പും പ്രസവശേഷം രണ്ടുദിവസം കഴിഞ്ഞും ചിക്കന്‍പോക്സ് പിടിപെട്ടാല്‍ അത് കുഞ്ഞിനും അസുഖം വരാന്‍ കാരണമാകും. രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കണം. ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം. കരിക്കിന്‍ വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. കുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനിപോലെ വന്ന് സ്വയംശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ചിക്കന്‍പോക്സിനെതിരായ വാക്സിനുകള്‍ ഇന്നു ലഭ്യമാണെന്നും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.