തരിശ് നെല്‍കൃഷിയില്‍ തട്ടിപ്പെന്ന പരാതി വിജിലന്‍സിന് വിടാന്‍ തീരുമാനം

കോട്ടയം: തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കിയതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ വിജയപുരം പഞ്ചായത്തിന്‍െറ അസാധാരണ കമ്മിറ്റിയില്‍ തീരുമാനം. തരിശുഭൂമിയില്‍ കൃഷി ചെയ്തതായി വ്യാജരേഖ ഉണ്ടാക്കി മുന്‍ ഗ്രാമപഞ്ചായത്തംഗവും ബ്ളോക് പഞ്ചായത്തംഗവുമായ കേരള കോണ്‍ഗ്രസ്(എം) നേതാവ് വിനോദ് പെരിഞ്ചേരി പണം തട്ടിയെന്നായിരുന്നു പരാതി. 2014-15 വര്‍ഷം ജനകീയാസൂത്രണപദ്ധതി പ്രകാരം തരിശുഭൂമിയില്‍ കൃഷി ചെയ്യാതെതന്നെ 3,72,500 രൂപ വിവിധ ആളുകളുടെ പേരിലാക്കി തട്ടിയെടുത്തെന്നാണ് ആരോപണം. കേരള കോണ്‍ഗ്രസ്(എം) കോട്ടയം നിയോജകമണ്ഡലം സെക്രട്ടറി ബാബു മണിമലപ്പറമ്പ്, മാങ്ങാനം മുക്കാട്ട് സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ പരാതിയില്‍ കൂടിയ ഗ്രാമപഞ്ചായത്തിന്‍െറ യോഗത്തിലാണ് തീരുമാനം. കൃഷി ഓഫിസര്‍, രണ്ട് പരാതിക്കാര്‍ എന്നിവരെയും യോഗത്തിലേക്ക് വിളിച്ചിരുന്നു. കൃഷിയിറക്കിയിരുന്നതായി അറിയിച്ച കൃഷിഓഫിസര്‍ നെല്ലിന് ആവശ്യമായ വെള്ളം എത്തിക്കാന്‍ ചിലര്‍ തടസ്സംനിന്നതാണ് ശരിയായ രീതിയില്‍ വിളവെടുക്കാന്‍ കഴിയാതിരുന്നതെന്ന് പറഞ്ഞു. അഴിമതിയൊന്നും നടന്നിട്ടില്ളെന്നും ഇവര്‍ അറിയിച്ചു. തരിശുഭൂമി കൃഷിയില്‍ നിലമൊരുക്കി വിത്തുവിതച്ച് ഒരടി പൊക്കത്തില്‍ തൈ വളര്‍ന്നിരുന്നു. പരാതിക്കാരനായ സുരേന്ദ്രന്‍െറ നീക്കങ്ങളാണ് കൃഷിനാശം സംഭവിക്കാന്‍ ഇടയാക്കിയതെന്നും കൃഷി ഓഫിസര്‍ പറഞ്ഞു. ഇതിനുശേഷം ബന്ധപ്പെട്ട ഫയലുകള്‍ പഞ്ചായത്ത്കമ്മിറ്റി പരിശോധിച്ചു. ഇതില്‍ കാര്യങ്ങളില്‍ കൃത്യതയില്ളെന്ന് കണ്ടതോടെ അന്വേഷണത്തിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, കോണ്‍ഗ്രസ് മെംബര്‍ വി.ടി. സോമന്‍കുട്ടി വിജിലന്‍സ് അന്വേഷണത്തെ എതിര്‍ത്തു. പ്രസിഡന്‍റ് സിസി ബോബി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കങ്ങളാണ് പ്രശ്നത്തിനുകാരണമെന്നും വിനോദിനെതിരെയുള്ള പരാതി ഇതിന്‍െറ ഭാഗമാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പള്ളം ബ്ളോക് പഞ്ചായത്തംഗം വിനോദ് പെരിഞ്ചേരി രാജി വെക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം)വിജയപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.