സ്വകാര്യ ബസുകളുടേത് മരണപ്പാച്ചില്‍

കോട്ടയം: നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ അപകടക്കെണിയാകുന്നു. ഒരിടവേളക്കുശേഷം ജില്ലയില്‍ വാതിലുകളില്ലാതെയും നിയമം ലംഘിച്ചുമുള്ള മരണപ്പാച്ചിലുകള്‍ പൊലീസിന്‍െറയും മോട്ടോര്‍ വാഹന വകുപ്പിന്‍െറയും മുന്നിലൂടെയായിട്ടും നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ല. ഇതിന് പുറമെ സിറ്റി സര്‍വിസ് നടത്തുന്ന മിക്ക ബസുകളും വാതിലുകള്‍ ഇല്ലാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. വാതിലുകളുണ്ടെങ്കിലും ഇവ കയര്‍ ഉപയോഗിച്ചു കെട്ടിവെക്കുകയാണ് പതിവ്. വാതിലില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാര്‍ക്ക് ജില്ലയുടെ വിവിധ ഇടങ്ങളില്‍ മുമ്പ് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ ജില്ലയിലോടുന്ന മുഴുവന്‍ ബസുകളിലും വാതിലുകള്‍ ഘടിപ്പിച്ച് സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, പൊലീസ് പരിശോധന ഇല്ലാതായതോടെ വീണ്ടും പഴയപടിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കുത്തിനിറച്ചു വാതില്‍ അടക്കാതെയുള്ള ബസുകളുടെ മത്സരയോട്ടം അപകടത്തിനിടയാക്കുമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറയുന്നു. നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ മാത്രം വാതില്‍ അടക്കുന്ന സൂത്രപ്പണികളും ബസുകാര്‍ പയറ്റുന്നുണ്ട്. നഗരത്തില്‍ പരിശോധന കൂടുമെന്നതിനാല്‍ പല ബസുകളും നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമാണ് വാതിലുകള്‍ അടക്കുന്നത്. യാത്രക്കാരെ കയറ്റാനുള്ള ബുദ്ധിമുട്ടാണ് ബസുടമകള്‍ ഉന്നയിക്കുന്ന വാദം. യാത്രക്കാരെ കുത്തിനിറക്കാനും യഥേഷ്ടം ഇറക്കിവിടാനും സൗകര്യപ്രദമായ രീതിയില്‍ പല ബസുകളിലും വാതിലുകള്‍ അഴിച്ചു മാറ്റുകയാണ്. അതെസമയം, ഡ്രൈവറും കണ്ടക്ടറും മാത്രമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇരുവാതിലും ഘടിപ്പിച്ച് സുഗമമായി യാത്ര നടത്തുമ്പോഴാണ് സ്വകാര്യ ബസുകളുടെ നിയമ നിഷേധം. വേഗപ്പൂട്ട് പരിശോധന മോട്ടോര്‍ വാഹന വകുപ്പ് പാടേ അവസാനിപ്പിച്ച മട്ടാണ്. നേരത്തേ സ്റ്റാന്‍ഡുകളിലത്തെി മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, ദൈനംദിന പരിശോധനക്കാവശ്യമായ ജീവനക്കാരില്ലാത്തതും മോട്ടോര്‍ വാഹനവകുപ്പിന് തിരിച്ചടിയാകുന്നുണ്ട്. സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഫുട്ട്ബോഡില്‍ നിര്‍ത്തിച്ച് യാത്ര ചെയ്യുന്നത് ബസ്സ്റ്റോപ്പുകളിലും സ്റ്റാന്‍ഡിലും നില്‍ക്കുന്ന പൊലീസ് സാന്നിധ്യത്തില്‍ തന്നെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.